Skip to main content

ഉഷ്ണതരംഗം- കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന് സജ്ജമാകാനും നിര്‍ദേശം*

 

ജില്ലയില്‍ അതികഠിന ചൂട്  സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എൻ എസ് കെ ഉമേഷ്‌ നിര്‍ദേശിച്ചു.

 

പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സ്‌കൂളുകളില്‍ മെയ് 10 വരെ അവധിക്കാല ക്യാംപുകളോ ക്ലാസുകളോ നടത്തരുത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായാലും ക്രിക്കറ്റ് ടൂര്‍ണമെന്റ് പോലുള്ള ഔട്ട്‌ഡോര്‍ ഇവന്റുകള്‍ നടത്തരുതെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ തൊഴില്‍ സമയം പുനക്രമീകരിച്ചത് പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പാക്കണം. ആസ്‌ബെസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കണം. തണ്ണീര്‍ പന്തല്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണം. 

 

എല്ലാ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ആവശ്യമായ ഫയര്‍ ടെന്‍ഡറുകള്‍ സജ്ജമാക്കണം. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തീപിടിത്തം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഫയര്‍ ആന്റ് റസ്‌ക്യൂവുമായി ചേര്‍ന്ന സ്ഥിതിഗതികള്‍ വിലയിരുത്തണം. പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളും സമര്‍പ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. പ്രധാന മാര്‍ക്കറ്റുകളിലും നിരീക്ഷണം ശക്തമാക്കണം. 

 

എല്ലാ തദ്ദേശ സ്ഥാപനങ്ങളും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിക്കണം. 

 

സൂര്യാഘാതവുമായി ബന്ധപ്പെട്ട് 162 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. ഉഷ്ണതരംഗം പ്രതിരോധിക്കാന്‍ വാര്‍ഡ്തല ജനകീയ സമിതികള്‍ ഊര്‍ജിതമായി ബോധവത്കരണം നടത്തണം. മൃഗശാലകള്‍, ഫാമുകള്‍ എന്നിവയില്‍ മൃഗങ്ങള്‍ക്ക് ശരീരം തണുപ്പിക്കാന്‍ ആവശ്യമായ സജ്ജീകരണം ഒരുക്കണം. ചൂടിനെ തുടര്‍ന്ന് നാല്‍പ്പത് വളര്‍ത്തുമൃഗങ്ങള്‍ ചത്തതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇവയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

 

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. കേന്ദ്ര കലാവസ്ഥാ വകുപ്പ് ലഭ്യമാക്കിയിട്ടുള്ള ദീര്‍ഘകാല പ്രവചനം അനുസരിച്ച് 2024 മണ്‍സൂണ്‍ മഴ രാജ്യത്താകമാനം സാധാരണയില്‍ കൂടുതല്‍ (106% + 5%) ആവാനുള്ള സാധ്യതയാണുള്ളത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സികളുടെ കൂട്ടായ്മയായ സൗത്ത് ഏഷ്യന്‍ സീസണല്‍ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറം കേരളത്തില്‍ ഇത്തവണ  സാധാരണയില്‍ കൂടുതല്‍ (Above Normal) കാലവര്‍ഷ മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നു. ഈ സാഹചര്യത്തില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. 

 

മഴക്കാലത്ത് കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കണം. തോട്ടം മേഖലയിലുള്‍പ്പടെ വെള്ളക്കെട്ട് ഒഴിവാക്കാനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നടപടി സ്വീകരിക്കണം. ഓടകള്‍, കനാലുകള്‍, തോടുകള്‍ എന്നിവ സമയബന്ധിതമായി ശുചിയാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ആക്രി കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ ആക്രി സാധനങ്ങള്‍ ഷീറ്റ് ഉപയോഗിച്ച് മൂടാന്‍ നിര്‍ദേശിക്കണം. ഇത്തരം സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരും. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കണം. 

 

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം.  മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ നടത്തുകയും മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം  കെട്ടികിടക്കുന്നില്ല എന്നത് ഉറപ്പ് വരുത്തുകയും ചെയ്യണം. 

 

മഴക്കാലത്ത് ദുരിതാശ്വാസ ക്യാപുകളായി പ്രവര്‍ത്തിക്കേണ്ട സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. തദ്ദേശ തലത്തില്‍ ജെ.സി.ബി, ഹിറ്റാച്ചി, ചെയ്ന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍, വള്ളങ്ങള്‍, ഇലക്ട്രിക് മരം മുറി യന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഉടമയുടെ പേരും, മൊബൈല്‍ നമ്പരും സഹിതം വിവരശേഖരണം നടത്തണം. ജൂണ്‍ ഒന്നു മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

 

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവതരിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും മണ്ണില്‍ പണിയെടുക്കുന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കര്‍ശന നടപടികള്‍ വേണം. കൊതുക് സാന്ദ്രതയിലെ വര്‍ധന, കാലാവസ്ഥയിലെ മാറ്റം, അതിഥി തൊഴിലാളി ക്യാംപുകളിലെ മലിനീകരണം, വളര്‍ത്തുമൃഗങ്ങള്‍ വഴിയുള്ള രോഗപ്പകര്‍ച്ച തുടങ്ങിയവയാണ് പകര്‍ച്ചവ്യാധിയുടെ മുഖ്യകാരണങ്ങള്‍. മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. 

 

സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

date