Skip to main content

ശുദ്ധജലത്തിന് നാട്ടുകാരുടെ ഇടപെടല്‍ അത്യാവശ്യം : മുഖ്യമന്ത്രി

ഇനി ഒരു വരള്‍ച്ചയെ അതിജീവിക്കാന്‍ സംസ്ഥാനത്ത് നാട്ടുകാരുടെ ഇടപെടല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുടിവെള്ളം ജാഗ്രതയോടെ ഉപയോഗിക്കണമെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം.  മഴവെള്ളം സംഭരിച്ച് ശുദ്ധജലമാക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കിളിമാനൂര്‍ ഇരട്ടച്ചിറയില്‍ പണികഴിപ്പിച്ച പുതിയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ശുദ്ധജലം മലിനമാക്കുന്നത് മനുഷ്യന്‍ തന്നെയാണ്.  ഇത് തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാമനപുരം നദി സ്രോതസ് ആക്കിക്കൊണ്ട് 123 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഈ ജല വിതരണ പദ്ധതി പ്രവര്‍ത്തിക്കുന്നത്.  ഏകദേശം ഒരു ലക്ഷത്തില്‍പരം പ്രദേശ വാസികള്‍ക്ക് ഈ കുടിവെള്ളപദ്ധതിയുടെ ഗുണം ലഭിക്കും.  87 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒരു ദിവസം പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.

സംസ്ഥാന ജല വിഭവവകുപ്പ് മറ്റ് വകുപ്പുകള്‍ക്കൊപ്പം തന്നെ വികസന പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ് പറഞ്ഞു.  ഗ്രാമീണ കുടിവെള്ള വിതരണ മേഖലയില്‍ കേരളം ദേശീയതലത്തില്‍ ഒന്നാമതാണ്.  സമസ്ത മേഖലകളിലും സംസ്ഥാനം കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍  വലിയ പുരോഗതി കൈവരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് വിവിധ സ്ഥാപനങ്ങളും, സംഘടനകളും ചടങ്ങില്‍ മുഖ്യമന്ത്രിക്ക് സാമ്പത്തിക സഹായം  കൈമാറി.

ബി. സത്യന്‍ എം.എല്‍.എ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വി. ജോയി എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാള്‍, മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രന്‍, ജല അതോറിറ്റി മനേജിംഗ് ഡയറക്ടര്‍ എ.ഷൈനാമോള്‍, വിവിധ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍,  ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.  

                 പി.എന്‍.എക്‌സ്.5398/17

 

 

 

-- 

date