Skip to main content

എം.ആര്‍.വാക്‌സിന്‍ : എം.എല്‍.എ മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും

മീസില്‍സ് റൂബെല്ല കുത്തിവെയ്പ്പില്‍ കുറവ് നേട്ടം കൈവരിച്ച പ്രദേശങ്ങളില്‍ എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് പ്രതിരോധ കുത്തിവെയ്പ്പ് ഊര്‍ജ്ജിതമാകും. എം.ആര്‍ പ്രതിരോധ കുത്തിവെയ്പ്പ് പുരോഗതി അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ച ചേര്‍ത്ത പ്രത്യേക യോഗത്തിലാണീ തീരുമാനം. ചാവക്കാട്, കടപ്പുറം, ഒരുമനയൂര്‍, പെരിഞ്ഞനം, വടക്കേകാട്, കടങ്ങോട്, മാടവന, വാടാനപ്പിളളി, വെളളാങ്കല്ലൂര്‍ എന്നിവയാണ് കുറവ് നേട്ടം കൈവരിച്ച പ്രദേശങ്ങള്‍.

ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്റെ നേതൃത്വത്തില്‍ നടന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ആറരലക്ഷം കുട്ടികള്‍ക്കുളള ജില്ലയില്‍ 72.88 ശതമാനം കുട്ടികള്‍ക്ക് കുത്തിവെയ്പ്പ് എടുത്തതായി ആരോഗ്യവകുപ്പധികൃതര്‍ യോഗത്തെ അറിയിച്ചു. സംസ്ഥാനത്ത് എട്ടാം സ്ഥാനത്താണ് തൃശൂര്‍ ജില്ല. കുത്തിവെയ്പ്പ് നിരക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ പ്രത്യേക പ്രാദേശിക കര്‍മ്മസമിതികള്‍  വിളിച്ചു ചേര്‍ത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊതുജനങ്ങള്‍ ഒരു വിഭാഗം ഇപ്പോഴും വ്യാജപ്രചാരണങ്ങളില്‍ സ്വാധീനിക്കപ്പെടുകയാണെന്നും ആശങ്കള്‍ അകറ്റാനുളള ബോധവല്‍ക്കരണ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കയ്പമംഗലം, നാട്ടിക,  ഗുരുവായൂര്‍  എം.എല്‍.എ മാരുടെ പ്രത്യേക യോഗം വിളിക്കുന്നത്.

താലൂക്കടിസ്ഥാനത്തില്‍ കുറഞ്ഞ കുത്തിവെയ്പ്പ് നിരക്ക് രേഖപ്പെടുത്തിയ സ്‌കൂളുകളില്‍ ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കുത്തിവെയ്പ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. എ.ഡി.എം സി.വി.സജന്‍, ഡി.എം.ഒ ഡോ.കെ.സുഹിത, ആര്‍.സി.എച്ച്.ഒ ഡോ.കെ.ഉണ്ണികൃഷ്ണന്‍, ആരോഗ്യ കേരളം ജില്ലാ മാനേജര്‍ ഡോ.ടി.വി.സതീശന്‍, ഡബ്ല്യൂ.എച്ച്.ഒ പ്രതിനിധി ഡോ.സന്തോഷ് രാജഗോപാല്‍, ഐ.സി.ഡി.എസ്. പ്രോഗ്രാം മാനേജര്‍ ചിത്രലേഖ, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിദ്യാഭ്യാസം, സാമൂഹ്യ നീതി, കുടുംബശ്രീ, പോലീസ്, ലയണ്‍സ് ക്ലബ് എന്നീ മേഖലകളിലെ പ്രതിനിധികളും യോഗത്തില്‍ സന്നിഹിതരായി.

 

 

date