Skip to main content

കുറ്റിപ്പുറം പാലം അറ്റകുറ്റ പണികള്‍ക്കായി നവംബര്‍ ആറ് മുതല്‍ എട്ട് ദിവസത്തേക്ക് രാത്രി യാത്ര നിരോധിക്കും രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം വാഹനങ്ങള്‍ വഴി തിരിച്ച് വിടും

 

ഇന്റര്‍ ലോക്ക് ചെയ്യുന്നതുള്‍പ്പടെ അറ്റകുറ്റ പണികള്‍ക്കായി ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂര്‍ണമായി നിര്‍ത്തിവെക്കും. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗതം നിര്‍ത്തിവെക്കുക. കാലാവസ്ഥ അനുകൂലമായാല്‍ നവംബര്‍ ആറിന് തന്നെ പ്രവൃത്തി തുടങ്ങും. മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇതോടൊപ്പം ഇന്റര്‍ ലോക്ക് ചെയ്യും. ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ വിവിധ വകുപ്പിലെ ഉദ്യാഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ചര്‍ച്ച നടത്തി. ഇതുവഴി പോകേണ്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമാന്തര പാതകള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. റോഡ് തിരിഞ്ഞ് പോകേണ്ട പ്രധാന സ്ഥലങ്ങളില്‍ ദിശാ സൂചികകള്‍ സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി.

ടാര്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതം മൂന്ന് മണിക്കൂറോളം ചൂടാക്കി രണ്ട് മെഷീനുകളുടെ സഹായത്താലാണ് പാലത്തിന് മുകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയിലാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കുക. കോണ്‍ക്രീറ്റിന് മുകളില്‍ പതിക്കുന്ന സാധാരണ ഇന്റര്‍ ലോക്കിങ് സംവിധാനം ചെയ്യുന്നതിന് സമയ ലാഭമുണ്ടെങ്കിലും ഈട് നില്‍ക്കാത്തത് പ്രശ്നമാകുമെന്നതിനാലാണ് പുതിയ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി 34 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പാലത്തിന് മുകളിലെ ഇന്റര്‍ലോക്ക് പ്രവൃത്തികളോടൊപ്പം അപ്രോച്ച് റോഡായ മിനി പമ്പക്ക് മുന്നിലൂടെയുള്ള തകര്‍ന്ന പാതയിലും ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കും. മിനി പമ്പയിലെ പാതയോരത്തുള്ള ആല്‍മരത്തില്‍ നിന്നും തുടര്‍ച്ചയായി വെള്ളം വീണ് ടാറിളകി റോഡ് തകരുന്നതിന് ശാശ്വത പരിഹാരമായാണ് ഇന്റര്‍ ലോക്ക് പതിക്കാന്‍ തീരുമാനമായത്.
ഗതാഗത നിരോധനമുള്ള രാത്രി സമയങ്ങളില്‍ കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍ നിന്നും കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ അല്ലെങ്കില്‍ പുത്തനത്താണിയില്‍ നിന്നും പട്ടര്‍നടക്കാവ് തിരുനാവായ ബി.പി അങ്ങാടി ചമ്രവട്ടം വഴിയോ പോകാവുന്നതാണ്. തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവര്‍ എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം വഴിയും പോകാവുന്നതാണ്.

കുറ്റിപ്പുറം കെ.ടി.ഡി.സി മോട്ടല്‍ ആരാമത്തില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത് ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. തിരൂര്‍ ആര്‍.ഡി. ഒ പി.എ അബ്ദുസമദ്, പൊന്നാനി തഹസില്‍ദാര്‍ സുശീല ആര്‍, തിരൂര്‍ തഹസില്‍ദാര്‍ ടി. മുരളി, ദേശീയ പാത അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഇ.കെ മുഹമ്മദ് ഷാഫി, സലീം, പൊന്നാനി ജോയന്റ് ആര്‍.ടി.ഒ അബ്ദുല്‍ സുബൈര്‍. തിരൂര്‍ ജോയന്റ് ആര്‍.ടി.ഒ മാത്യു കല്ലങ്കല്‍, കെ.എസ്.ആര്‍.ടി.സി പൊന്നാനി ജി.സി ഐ പി.വി ബൈജു, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചര്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍, പൊന്നാനി എസ്.ഐ എം.കെ മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date