Skip to main content

അങ്കമാലി-ശബരി പാത അനന്തമായി നീളുന്നതിനെതിരേ ജനരോഷം  അടിയന്തിര നടപടി വേണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ

വീതി കുറയ്ക്കും, അലൈന്‍മെന്റ് പുനര്‍നിര്‍ണ്ണയിക്കണം

കാക്കനാട്: ശബരി റെയില്‍ പാത അനന്തമായി നീളുന്നതിനെതിരേ ജനരോഷമുയരുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടി വേണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുത്തിട്ടുള്ള പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പദ്ധതി നടപ്പാകാന്‍ വൈകുന്നതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇവര്‍ക്ക് ഭൂമിയുടെ വില നല്‍കുന്നതിന് റെയില്‍വേ നടപടി സ്വീകരിക്കണം. പദ്ധതിക്കായി ഏറ്റെടുത്തതിനാല്‍ ഭൂമി ക്രയവിക്രയം ചെയ്യാനുമാകില്ല. ജില്ല കളക്ടര്‍ മുന്‍കൈയെടുത്ത് യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം, ചെലവ് കുറയ്ക്കുന്നതിന് അങ്കമാലി-ശബരി പാതയുടെ വീതി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും പുതിയ അലൈന്‍മെന്റ് റെയില്‍വേ പുനര്‍നിര്‍ണ്ണയിച്ചു നല്‍കാതെ, മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ എം.പി. ജോസ് യോഗത്തില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിനായി 265 കോടിയാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. കേരളം ഉള്‍പ്പെടുന്ന ചെന്നൈ സോണിന്റെ പരിധിയിലാണ് ഈ തുകയുള്ളത്. ശബരി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെന്നൈ സോണ്‍ ഈ തുക മറ്റു പദ്ധതികള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും എംഎല്‍എ ആശങ്ക രേഖപ്പെടുത്തി. 3000 കോടിയോളം മൊത്തം ചെലവ് വരുന്ന പദ്ധതി പ്രധാനമന്ത്രിയുടെ പ്രഗതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന വിഹിതത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പദ്ധതി പ്രദേശത്തെ പാവപ്പെട്ട ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ കാര്യക്ഷമായി നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

അങ്കമാലി മുതല്‍ കാലടി വരെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായി. കാലടി മുതല്‍ മഞ്ഞള്ളൂര്‍ വരെയുള്ള ഭൂമിയേറ്റെടുക്കലാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. പെരുമ്പാവൂരിലും മുവാറ്റപുഴയിലും തസഹില്‍ദാറിന്റെയും ഡെപ്യൂട്ടി തഹസില്‍ദാറിന്റെയും നേതൃത്വത്തില്‍ 21 ജീവനക്കാര്‍ വീതമുള്ള രണ്ടു യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഓഫീസുകളില്‍ മൂന്നു നാലു ജീവനക്കാര്‍ മാത്രമാണുള്ളത്. അലൈന്‍മെന്റ് പുനര്‍നിര്‍ണ്ണയിച്ച് ലഭിക്കാതെ പുതിയ ജീവനക്കാരെ നിയമിച്ചതു കൊണ്ട് കാര്യമില്ലെന്നാണ് ഭൂമിയേറ്റെടുക്കല്‍ വിഭാഗം വ്യക്തമാക്കുന്നത്.  

പൈപ്പ് ലൈന്‍ റോഡില്‍ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ അടുത്ത ആര്‍ടിഎ യോഗത്തിനു ശേഷം തീരുമാനമെടുക്കുമെന്ന് പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം അറിയിച്ചു. പാലച്ചുവട് അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന മരം മുറിച്ചു മാറ്റുന്നതിന് അനുമതി നല്‍കിയതായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന പിഡബ്ല്യുഡി അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കൂത്താട്ടുകുളം, ഓലിയപ്പുറം, ജയന്തി ജംക്ഷന്‍, അശ്വതി ജംക്ഷന്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

വൈറ്റില മാര്‍ക്കറ്റ് സര്‍വേ സംബന്ധിച്ച് പൂണിത്തുറ വില്ലേജിലെ ബിടിആര്‍ പ്രകാരം പ്രദേശം പുറമ്പോക്കല്ലെന്നും കോര്‍പ്പറേഷന്റെ ആസ്തി രജിസ്റ്ററില്‍ വന്നിട്ടില്ലാത്തതിനാല്‍ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നും കണയന്നൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. 

പുത്തന്‍കുരിശ്-കരിമുഗള്‍ റോഡ്, ചൂണ്ട-രാമമംഗലം റോഡ് എന്നിവയ്ക്ക് ഒരു വര്‍ഷം മുന്‍പ് തുക അനുവദിച്ചിട്ടും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. പിഡബ്ല്യുഡി മുവാറ്റുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പ്രവര്‍ത്തനത്തെ എംഎല്‍എ വിമര്‍ശിച്ചു. ബജറ്റ് വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുത്തുന്നത് അനുവദിക്കാനാകില്ലെന്ന് എംഎല്‍എ പറഞ്ഞു. കുന്നത്തുനാട് താലൂക്കിലെ രണ്ടു വര്‍ഷത്തെ ബജറ്റ് വര്‍ക്കുകളുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് യോഗത്തിനു ശേഷം സമര്‍പ്പിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശിച്ചു. പുത്തന്‍കുരിശ്-കരിമുഗള്‍, ടൂണ്ടി-രാമമംഗലം റോഡുകളിലെ പൈപ്പിടല്‍ ജോലികള്‍ പൂര്‍ത്തീകരിക്കാത്ത വാട്ടര്‍ അതോറിറ്റിയുടെ നടപടിയെയും എംഎല്‍എ വിമര്‍ശിച്ചു. പട്ടിമറ്റത്ത് കനാല്‍ ഇടിഞ്ഞ പ്രദേശത്തെ ആറോളം വീടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് താത്കാലിക പരിഹാരം ഏര്‍പ്പെടുത്താന്‍ പെരിയാര്‍വാലി എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് എംഎല്‍എ നിര്‍ദേശിച്ചു. 

മണപ്പാട്ടിച്ചിറ്റയുടെ ടെണ്ടര്‍ നടപടികള്‍ ഉടനാരംഭിക്കണമെന്ന് റോജി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഉടന്‍ നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ ജലസേചന പദ്ധതി പൂര്‍ണ്ണമായി മുടങ്ങും. ഒരു മാസം മുന്‍പ് തുക അനുവദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സിഎച്ച്‌സിയായി ഉയര്‍ത്തുന്ന പായിപ്ര പിഎച്ചിസിയില്‍ ഉടന്‍ ജീവനക്കാരെ നിയമിക്കണമെന്ന് എല്‍ദോ എബ്രാഹം ആവശ്യപ്പെട്ടു. പായിപ്ര, പല്ലാരിമംഗലം മേഖലകളില്‍ മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിരക്ക് 40% ത്തില്‍ താഴെയാണെന്ന് ഡിഎംഒ യോഗത്തില്‍ അറിയിച്ചു. എടയാര്‍ ബിനാനി സിങ്ക് ഫാക്ടറിയില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.  

ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ എല്‍ദോ എബ്രഹാം, റോജി ജോണ്‍, വി.പി. സജീന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ല പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date