കോവിഡ് വാക്സിൻ ഡ്രൈ റൺ ജില്ലയിൽ വിജയം
കോവിഡ് വാക്സിൻ കുത്തിവയ്പ്പിനായി ജില്ലയിൽ നടത്തിയ ഡ്രൈ റൺ (മോക് ഡ്രിൽ) വിജയം. പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളിലാണു ജില്ലയിൽ ഡ്രൈ റൺ നടന്നത്. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ ഡ്രൈ റണ്ണിൽ പങ്കെടുത്തു. വാക്സിൻ രജിസ്ട്രേഷൻ മുതൽ ഒബ്സർവേഷൻ വരെ കോവിഡ് വാക്സിനേഷൻ നൽകുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു ഡ്രൈ റൺ നടത്തിയത്.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ നടത്തിയ ഡ്രൈ റണ്ണിന്റെ നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നേരിട്ടെത്തി വിലയിരുത്തി. ഡ്രൈ റൺ പൂർണ വിജയമാണെന്നും വാക്സിൻ എത്തുന്നമുറയ്ക്ക് ചിട്ടയായ വിതരണത്തിനു കേരളം സജ്ജമാണെന്നും പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മന്ത്രി പറഞ്ഞു. രാവിലെ ഒമ്പതു മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ. ഡ്രൈ റണ്ണിനു ശേഷം അര മണിക്കൂർ ഒബ്സർവേഷൻ റൂമിൽ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷമാണു ഡ്രൈ റണ്ണിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകരെ വീടുകളിലേക്കു വിട്ടത്.
കോവിഡ് വാക്സിനേഷനുള്ള 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്പോസബിൾ സിറിഞ്ചുകൾ ഇന്നലെ (02 ജനുവരി) തിരുവനന്തപുരത്തെ സംഭരണ കേന്ദ്രത്തിൽ എത്തി. നേരത്തെ 20 ലാർജ് ഐ.എൽ.ആർ, 1,800 വാക്സിൻ കാരിയർ, 50 വലിയ കോൾഡ് ബോക്സുകൾ, 50 ചെറിയ കോവിഡ് ബോക്സുകൾ, 12,000 ഐസ് പാക്കുകൾ എന്നിവ എത്തിയിരുന്നു. വാക്സിന്റെ സംഭരണ, വിതരണ കാര്യങ്ങളിലും കൃത്യമായ തയാറെടുപ്പ് നടത്തിയിട്ടുണ്ട്.
പേരൂർക്കട ആശുപത്രിയിൽ നടന്ന ഡ്രൈ റൺ നടപടിക്രമങ്ങൾ വിലയിരുത്താൻ വികെ. പ്രശാന്ത് എം.എൽ.എ., ജില്ല കളക്ടർ ഡോ. നവ്ജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. സന്ദീപ്, പേരൂർക്കട ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി ഡോ. പ്രതാപ് ചന്ദ്രൻ, യു.എൻ.ഡി.പി. പ്രതിനിധികളായ ഡോ. അരുണ, ഡോ. സജി എന്നിവരും എത്തിയിരുന്നു. കിംസ് ആശുപത്രിയിൽ നടന്ന ഡ്രൈ റണ്ണിന്റെ നടപടിക്രമങ്ങൾ എ.ഡി.എം. ഇൻ-ചാർജ് ഇ.എം. സഫീർ വിലയിരുത്തി.
- Log in to post comments