Skip to main content

ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

സര്‍ക്കാര്‍ പ്ലാന്റില്‍നിന്നുള്ള ഗുണമേന്മയുള്ള കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കു മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കരയില്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കിഡ്ക്) സ്ഥാപിച്ച 'ഹില്ലി അക്വാ' കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളത്തിന്റെ കാര്യത്തില്‍ വലിയ ജാഗ്രതയോടെയാണു സര്‍ക്കാര്‍ നീങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കാന്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിനു വിപണിയില്‍ 20 രൂപയുണ്ടായിരുന്നപ്പോള്‍ സര്‍ക്കാരിന്റെ 'ഹില്ലി അക്വാ' കുപ്പിവെള്ളം 13 രൂപയ്ക്കു ലഭ്യമാക്കാനായി. ഇതു വ്യാപകമായി സ്വീകരിക്കപ്പെട്ടു. സ്വകാര്യ കമ്പനികള്‍ക്കും ഇതു പിന്തുടരേണ്ടി വന്നു. തൊടുപുഴയിലെ പ്ലാന്റില്‍നിന്നാണു ഹില്ലി അക്വാ ആദ്യം വിപണിയിലെത്തിയത്. ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായി ഹില്ലി അക്വായുടെ അരുവിക്കരയിലെ പ്ലാന്റും വേഗത്തില്‍ പൂര്‍ത്തിയാക്കാനായി. 

മൂന്ന് ഉത്പാദന ലൈനുകളാണ് അരുവിക്കര പ്ലാന്റിലുള്ളത്. ഒന്നില്‍ 20 ലിറ്ററിന്റേയും മറ്റു രണ്ടെണ്ണത്തില്‍ ഒന്ന്, രണ്ട്, അര ലിറ്റര്‍ വീതവുമുള്ള കുപ്പിവെള്ളം നിര്‍മിക്കാന്‍ കഴിയും. 20 ലിറ്ററിന്റെ 2,720 കുപ്പികള്‍ പ്രതിദിനം നിറയ്ക്കാനാകുന്ന അത്യാധുനിക പ്ലാന്റാണു സ്ഥാപിച്ചിരിക്കുന്നത്. മറ്റു രണ്ട് ലൈനുകളില്‍ മണിക്കൂറില്‍ 3,600 ലിറ്റര്‍ വീതം കുപ്പിവെള്ളം നിര്‍മിക്കാന്‍ കഴിയും.  ഒന്നാം ഘട്ടത്തില്‍ 20 ലിറ്ററിന്റെ കുപ്പിവെള്ളം 60 രൂപയ്ക്ക് വിതരണം ചെയ്യും. ആവശ്യമുള്ള കുപ്പികള്‍ പ്ലാന്റില്‍ത്തന്നെ നിര്‍മിക്കും. വിതരണത്തിനും വിപണനത്തിനുമായി കുടുംബശ്രീ തിരുവനന്തപുരം യൂണിറ്റിനു കീഴില്‍ 'സാന്ത്വനം' എന്ന പേരില്‍ ആറുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്കിടയിലും പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കിയ കിഡ്കിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

20 ലിറ്ററിന്റെ കുപ്പിവെള്ളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വിലയായ 60 രൂപയേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കിഡ്കിനോടു നിര്‍ദേശിച്ചു.  ഉത്പാദന ചെലവുമായി ബന്ധപ്പെട്ടു വില നിശ്ചയിക്കണം.  ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 11.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി.  മാര്‍ച്ചിനുള്ളില്‍ 15 ലക്ഷം കണക്ഷനുകള്‍കൂടി നല്‍കാനുള്ള ശ്രമം ജല അതോറിറ്റി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയിലെ ഹില്ലി അക്വാ പ്ലാന്റ് വളപ്പില്‍ നടന്ന ചടങ്ങില്‍ കെ.എസ്. ശബരിനാഥന്‍ എം.എല്‍.എ. ആദ്യ വില്‍പ്പന നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ഷൈജു ഏറ്റുവാങ്ങി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെള്ളനാട് ശശി, അരുവിക്കര പഞ്ചായത്ത് മെമ്പര്‍ ഗീതാ ഹരികുമാര്‍, കെ.ഐ.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത്, ചീഫ് എന്‍ജിനീയര്‍ ടെറന്‍സ് ആന്റണി, ഫിനാന്‍സ് മാനേജര്‍ സോമശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date