Skip to main content

സാന്ത്വന സ്പര്‍ശം അദാലത്തിന് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി

** പരാതികള്‍ അതിവേഗം തീര്‍പ്പാക്കാന്‍ പ്രത്യേക ക്രമീകരണം

പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി.  നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.  തിരുവനന്തപുരം ജില്ലയിലെ ആദ്യ അദാലത്താണ് നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത്.

 

രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവര്‍ ചേര്‍ന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു.  അദാലത്തില്‍ നല്‍കുന്ന പട്ടയങ്ങള്‍, കൈവശാവകാശ രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവയുടെ വിതരണോദ്ഘാടനം ചടങ്ങില്‍ മന്ത്രിമാര്‍ നിര്‍വഹിച്ചു. 

 

കോവിഡ് മാനദണ്ഡങ്ങളെല്ലാം പൂര്‍ണമായി പാലിച്ചാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ കാട്ടാക്കട താലൂക്കിന്റെയും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ 5.30 വരെ നെയ്യാറ്റിന്‍കര താലൂക്കിലെ പരാതികളും പരിശോധിച്ചു തീര്‍പ്പാക്കും. കാട്ടാക്കട താലൂക്കില്‍ 966 പരാതികളും നെയ്യാറ്റിന്‍കരയില്‍ 1,455 പരാതികളുമാണ് അക്ഷയ സെന്റര്‍ മുഖേനയും സിഎംഒ പോര്‍ട്ടല്‍ മുഖേനയും ലഭിച്ചിട്ടുള്ളത്. ഓരോ വകുപ്പുമായും ബന്ധപ്പെട്ട പരാതികളിന്മേലെടുത്ത തീരുമാനം അതിവേഗത്തില്‍ കൈമാറാന്‍ കൃത്യമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി അദാലത്തിലേക്കെത്തുന്ന മുഴുവന്‍ ആളുകളെയും ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് സ്‌കൂളിന്റെ മുഖ്യ കവാടത്തിലൂടെ കടത്തിവിടുന്നത്. എല്ലാവരുടേയും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നു. മുഖ്യ കവാടത്തോടു ചേര്‍ന്നുള്ള ഹെല്‍പ്പ് ഡെസ്‌കില്‍നിന്ന് പരാതിക്കാരെ അതതു വകുപ്പുകളുടെ സ്റ്റാളുകളിലേക്ക് അയക്കും. അവിടെനിന്നു പരാതികളിന്മേലെടുത്ത തീരുമാനം കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. മന്ത്രിതലത്തില്‍ തീര്‍പ്പാക്കേണ്ടവയില്‍ പ്രത്യേക ടോക്കണ്‍ നല്‍കി മന്ത്രിമാര്‍ പരാതി കേള്‍ക്കുന്ന ഹാളിലേക്ക് അയക്കുന്നു. അവിടെയും അതിവേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കത്തക്ക വിധമാണു ക്രമീകരണങ്ങളാണുള്ളത്.

 

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ എം.എല്‍.എമാരായ സി.ക. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍ വിനയ് ഗോയല്‍, ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date