Skip to main content

സാന്ത്വന സ്പര്‍ശം: ആദ്യ ദിനം നല്‍കിയത് 1.30 കോടി രൂപയുടെ സഹായം

** 17 പേര്‍ക്കു സ്വന്തം ഭൂമിയുടെ രേഖകള്‍ നല്‍കി

** 108 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ കൈമാറി

 

സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത് 1,30,23,000 രൂപയുടെ സഹായം. കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളുടെ പരാതികള്‍ പരിഹരിക്കാന്‍ നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അദാലത്തില്‍ ഓണ്‍ലൈനായും അക്ഷയ സെന്റുകളിലൂടെയും നല്‍കിയ 2,421 അപേക്ഷകളില്‍ 1,188 എണ്ണത്തില്‍ തീര്‍പ്പുണ്ടാക്കി. ശേഷിക്കുന്നവയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയും ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തിയും ഉടന്‍ തീരുമാനമെടുക്കും.

 

മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. കാട്ടാക്കട താലൂക്കില്‍ 966ഉം നെയ്യാറ്റിന്‍കരയില്‍ 1455ഉം പരാതികളാണ് അദാലത്തിലേക്ക് ഓണ്‍ലൈന്‍ മുഖേനയും അക്ഷയ സെന്ററുകള്‍ വഴിയും ലഭിച്ചത്. സ്വന്തമായി ഭൂമിയും കൈവശാവകാശ രേഖകളും ലഭിക്കുന്നതിന് അപേക്ഷിച്ച 17 പേര്‍ക്ക് അദാലത്തില്‍വച്ച് അവ വിതരണം ചെയ്തു. ഇതില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ പത്തു പേര്‍ക്കും കാട്ടാക്കട താലൂക്കിലെ രണ്ടു പേര്‍ക്കും പട്ടയം നല്‍കി. കാട്ടാക്കട താലൂക്കിലെ അഞ്ചു പേര്‍ക്കു കൈവശാവകാശ രേഖകളും കൈമാറി. ബാക്കിയുള്ള അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താലൂക്ക് ഓഫിസുകള്‍ മുഖേന അവ നല്‍കും.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായം അഭ്യര്‍ഥിച്ച് ആകെ 1046 പരാതികളാണ് ലഭിച്ചത്. ഇതില്‍ കാട്ടാക്കട താലൂക്കില്‍ ലഭിച്ച 268 പരാതികളില്‍ മന്ത്രിമാരുടെ പരിശോധനയ്ക്കു ശേഷം 40,4,000 രൂപയുടെ ധനസഹായം വിവിധ അപേക്ഷകര്‍ക്കായി കൈമാറി. നെയ്യാറ്റിന്‍കര താലൂക്കില്‍ 778 അപേക്ഷകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിന് ലഭിച്ചത്. ഇവയില്‍ 90,19,000 രൂപയുടെ ധനസഹായവും നല്‍കി. 

 

അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗം എന്നീ ഇനങ്ങളില്‍പ്പെട്ട 108 റേഷന്‍ കാര്‍ഡുകള്‍ അദാലത്തില്‍ വിതരണം ചെയ്തു. കാട്ടാക്കട താലൂക്കില്‍ 63 പേര്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍ 45 പേര്‍ക്കുമാണ് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ടും നൂറുകണക്കിന് ആളുകളുടെ അപേക്ഷകളും പരാതികളും പരിഹരിച്ചു. മുന്‍കൂട്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ അപേക്ഷകള്‍ അതതു വകുപ്പുകളുടെ സ്റ്റാളുകളില്‍നിന്ന് അപേക്ഷകര്‍ നേരിട്ടു കൈപ്പറ്റി. 

 

അദാലത്ത് വേദിയില്‍ നേരിട്ട് അപേക്ഷ നല്‍കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച 3241 പരാതികളില്‍ 1097 എണ്ണത്തില്‍ നടപടി പൂര്‍ത്തിയായി. ബാക്കിയുള്ളവ വകുപ്പുതലത്തില്‍ ക്രോഡീകരിച്ച് ഉടന്‍ തീരുമാനമുണ്ടാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. 

 

date