Skip to main content

സാന്ത്വന സ്പര്‍ശം ആറ്റിങ്ങലില്‍ തുടങ്ങി; പരിഗണിക്കുന്നത് 1,517 പരാതികള്‍

* കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍

** പരാതികള്‍ നേരിട്ടും നല്‍കാം

 

പൊതുജനങ്ങളുടെ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന് ആറ്റിങ്ങലില്‍ തുടക്കമായി.  വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളിലെ പരാതികള്‍ പരിശോധിക്കുന്നതിനായാണ് ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സാന്ത്വന സ്പര്‍ശം അദാലത്താണ് ആറ്റിങ്ങലിലേത്. 

 

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാര്‍ ചേര്‍ന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു. അദാലത്ത് മുഖേന നല്‍കുന്ന പട്ടയങ്ങളുടേയും റേഷന്‍ കാര്‍ഡുകളുടേയും വിതരണോദ്ഘാടനവും മന്ത്രിമാര്‍ ചടങ്ങില്‍ നിര്‍വഹിച്ചു.

 

രാവിലെ ഒമ്പതു മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്. അക്ഷയ സെന്റര്‍ മുഖേനയും ഓണ്‍ലൈനായി നേരിട്ടും 604 പരാതികളാണ് വര്‍ക്കല താലൂക്കില്‍ ലഭിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 5.30 വരെ ചിറയിന്‍കീഴ് താലൂക്കിലെ പരാതികള്‍ പരിശോധിക്കും. 913 പരാതികളാണ് ചിറയിന്‍കീഴ് താലൂക്കിലുള്ളത്. മുന്‍കൂട്ടി ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും തീര്‍പ്പാക്കിയിട്ടുണ്ട്. ഇവ അപേക്ഷകന് വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ വഴി നേരിട്ടു നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളടക്കം മന്ത്രിമാര്‍ തീര്‍പ്പാക്കേണ്ടവയില്‍ പ്രത്യേക ടോക്കണ്‍ നല്‍കി മന്ത്രിമാരുടെ അടുത്തേയ്ക്ക് അയക്കും.

 

കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് അദാലത്ത് നടക്കുന്നത്. സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരക്കുണ്ടാക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പരാതികളുടെ സ്വഭാവമനുസരിച്ച് അതതു വകുപ്പുകളുടെ സ്റ്റാളില്‍ ഡോക്കറ്റ് നമ്പര്‍ നല്‍കി പരാതികളുടെ തീര്‍പ്പ് സംബന്ധിച്ച മറുപടി കൈപ്പറ്റാവുന്നതാണെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 

 

എം.എല്‍.എമാരായ വി. ജോയി, ബി. സത്യന്‍, ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി, ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

 

date