Skip to main content

സര്‍ക്കാര്‍ സഹായിക്കും, രാധാകൃഷ്ണന് ഇനി പ്രതീക്ഷയുടെ നാളുകള്‍

ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട കല്ലമ്പലം പുതുശേരിമുക്ക് സ്വദേശി രാധാകൃഷ്ണന്‍ ചെട്ടിയാര്‍ക്ക് ഒടുവില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ്. കടവരാന്തയില്‍ അന്തിയുറങ്ങുന്ന രാധാകൃഷ്ണനെ അടിയന്തരമായി പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 20,000 രൂപ ചികിത്സാ ധനസഹായവും പ്രഖ്യാപിച്ചു. 

 

20 വര്‍ഷം വിദേശത്തു ജോലി ചെയ്ത രാധാകൃഷ്ണന്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടര്‍ന്നു നാട്ടില്‍ തിരിച്ചെത്തി. അതിനിടെ, ഹൃദ്രോഗം, ക്ഷയം, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ രാധാകൃഷ്ണനെ ബാധിച്ചു. ഇതോടെ വീട്ടുകാര്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് കടവരാന്തകളില്‍ അന്തിയുറങ്ങി ജീവിതം തള്ളിനീക്കുകയാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ക്ഷേമ പെന്‍ഷന്റെ ആശ്രയത്തിലാണ് രാധാകൃഷ്ണന്‍ ജീവിതം. കോവിഡിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഭക്ഷ്യകിറ്റ് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറയുന്നു.

 

തന്റെ ദയനീയാവസ്ഥയ്ക്കു പരിഹാരം കാണണമെന്ന് അപേക്ഷിച്ചാണ് സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ രാധാകൃഷ്ണന്‍ എത്തിയത്. മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ രാധാകൃഷ്ണന്റെ പരാതി വിശദമായി പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കുകയായിരുന്നു.

 

date