ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയ്ക്ക് ഇന്ന് (ഫെബ്രുവരി 16) തുടക്കം
തീരസംരക്ഷണത്തിന് ആവിഷ്കരിച്ച ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയുടെ നിർമ്മാണം ഇന്ന് (ഫെബ്രുവരി 16) തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം പൂന്തുറയിൽ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തീരസംരക്ഷണത്തിന് പാറകൾക്ക് പകരം ജിയോട്യൂബുകൾ ഉപയോഗിക്കുന്നതാണ് പദ്ധതി. ജിയോ ട്യൂബ് സമുദ്ര ജീവികളുടെ പ്രജനനത്തിന് സഹായകരമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. കിഫ്ബി ധനസഹായത്തോടെ 19.57 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 700 മീറ്റർ നീളത്തിലാണ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമ്മിക്കുന്നത്. തീരത്തിന് സമാന്തരമായി 125 മീറ്റർ അകലത്തിൽ ആറ് മീറ്റർ ആഴമുള്ള സമുദ്രത്തിന്റെ അടിത്തട്ടിലാണ് 15 മീറ്റർ വികാസമുള്ള ജിയോ ട്യൂബുകൾ മണൽ നിറച്ച് മൂന്ന് അടുക്കുകളായി സ്ഥാപിക്കുന്നത്. ഇത്തരത്തിൽ ഏഴ് യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. 100 മീറ്റർ നീളമുള്ള ഓരോ ബ്രേക്ക് വാട്ടർ യൂണിറ്റും 50 മീറ്റർ അകലത്തിലാണ് സ്ഥാപിക്കുന്നത്. ബ്രേക്ക് വാട്ടറിന്റെ ഉപരിതലം വേലിയിറക്ക നിരപ്പിൽ നിന്നും ഒന്നര മുതൽ മൂന്ന് മീറ്റർ താഴെയാണ്. ഇതിനാൽ തീരശോഷണ സാധ്യത കുറയുകയും ബ്രേക്ക് വാട്ടറിനിടയിൽ മണൽ വന്ന് ചേർന്ന് വിസ്താരമേറിയ ബീച്ച് രൂപപ്പെടുകയും ചെയ്യും. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത്.
ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ഡോ.ടി. എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ഡോ. ശശി തരൂർ എം. പി, വി.എസ് ശിവകുമാർ എം.എൽ.എ എന്നിവർ മുഖ്യ അതിഥികളാകും.
പി.എൻ.എക്സ്. 815/2021
- Log in to post comments