Skip to main content

കാര്‍ഷിക, സേവന മേഖലയ്ക്കും പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്ത് പദ്ധതിരേഖ 

 

 

 

 കാര്‍ഷിക, സേവനമേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 215. 76 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാപഞ്ചായത്ത് വികസനസെമിനാറിന്റെ അംഗീകാരം. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വലിയ പദ്ധതി ആലോചിക്കാനുള്ള അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. പ്ലാന്‍ ഫണ്ടുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന തരത്തില്‍ വികസനങ്ങളെ കാണാതെ, ജില്ലയില്‍ ആവശ്യമായവ യാഥാര്‍ഥ്യമാക്കാനുള്ള കാഴ്ചപ്പാടോടു കൂടിയ ഇടപെടലുണ്ടാവണണമെന്നും അദ്ദേഹം പറഞ്ഞു.

 ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ശശി കരട് പദ്ധതിരേഖ അവതരിപ്പിച്ചു.  സേവന മേഖലയില്‍ 19.15 കോടിയാണ് നീക്കിവെച്ചത്. ഉല്‍പ്പാദന മേഖലയില്‍ 6.96 കോടിയും പശ്ചാത്തല മേഖലയില്‍ 2.90 കോടിയും വകയിരുത്തി. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനും 60 കോടിയും ജില്ലാ പഞ്ചായത്തിന് കീഴിലെ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി 12 കോടിയും മാറ്റിവെച്ചു. വടകര ജില്ലാ ആശുപത്രിയില്‍ ഏഴു നിലയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും 40 മെഷീനുകളുള്ള ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി പി.എം.ജെ.വി.കെ പദ്ധതിയില്‍ നിന്നും 100 കോടി ലഭ്യമാക്കി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച്, സംരംഭകത്വ പ്രോത്സാഹനം ഉദ്ദേശിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഇന്നവേറ്റേഴ്സ് മീറ്റ് നടത്തുന്ന 'എന്റര്‍പ്രൈസിംഗ് കോഴിക്കോട്' പദ്ധതിക്കായി 2.50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. 

 ലൈഫ് ജില്ലാ പഞ്ചായത്ത് വിഹിതമായി 8.50 കോടിയും ജില്ലാ ഭരണകൂടവുമായി സഹകരിച്ച്, അങ്കണവാടികളുടെ നിലവാരമുയര്‍ത്താനുള്ള ക്രാഡില്‍ പദ്ധതിക്കായി 60 ലക്ഷവും വനിതാ സൗഹൃദ ജില്ലക്കായി അഞ്ച് ലക്ഷവും ഭിന്നശേഷിക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പടക്കമുള്ള എനേബിളിംഗ് കോഴിക്കോട് പദ്ധതിക്കായി മൂന്ന് കോടിയും സ്പന്ദനം പദ്ധതിക്കായി 1.05 കോടിയുമാണ് നീക്കിവെച്ചത്. അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്ക് ധനസഹായം, പ്രോത്സാഹനം, അവയവ മാറ്റ ശസ്ത്രക്രിയകളുടെ ഏകീകരണം എന്നിവ ലക്ഷ്യമിടുന്ന സ്നേഹ സ്പര്‍ശം പദ്ധതിക്ക് 35 ലക്ഷവും പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 20 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സ്റ്റുഡന്റ് പാലിയേറ്റിവ് കെയര്‍ യൂണിറ്റുകളുടെ രൂപീകരണത്തിനായി 10 ലക്ഷവും മാറ്റിവെച്ചു. പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ഉയരാം ഒന്നിച്ച് പദ്ധതിക്കായി ഒരു കോടിയും പട്ടിക വര്‍ഗക്കാരുടെ ഗോത്രായനം പദ്ധതിക്കായി 75 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിടുന്ന എഡ്യുകെയറിന് 20 ലക്ഷം വകയിരുത്തി. ബഡ്സ് സ്‌കൂള്‍ നവീകരണത്തിന് 50 ലക്ഷവും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക സൗജന്യ കൗണ്‍സിലിങ് പദ്ധതിയായ സുപഥത്തിന് 20 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു. കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ. വി റീന, എന്‍. എം വിമല, പി സുരേന്ദ്രന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഗോപാലന്‍നായര്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹിമാന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി. പി ജയാനന്ദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കൂടത്താംകണ്ടി സുരേഷ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, ഐ. പി രാജേഷ്, അഡ്വ. പി ഗവാസ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ആര്‍ മായ, വിവിധ ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദന്‍ സ്വാഗതവും സെക്രട്ടറി അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.  കരട് പദ്ധതി രേഖയില്‍ സെമിനാറിലെ നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ജില്ലാ പഞ്ചായത്ത് അന്തിമ പദ്ധതി രേഖ തയ്യാറാക്കും.

date