Skip to main content

തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുങ്ങുന്നത് 3,784 ബൂത്തുകള്‍

 

 

 

നിയമസഭാ തെരഞ്ഞെടുപ്പിന് 13 നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ഒരുങ്ങുന്നത് 3,784 പോളിങ് ബൂത്തുകള്‍. 2,179 ബൂത്തുകളും 1,605 അധിക ബൂത്തുകളുമാണ് തയ്യാറാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ അധികബൂത്തുകള്‍ ഒരുക്കുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 1,886 ബൂത്തുകളാണുണ്ടായിരുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2,174 ബൂത്തുകളും മൂന്ന് അധിക ബൂത്തുകളും സജ്ജീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്, സുഗമമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സൗകര്യമൊരുക്കിയും ഭിന്നശേഷി സൗഹൃദമാക്കിയുമാണ് ബൂത്തുകള്‍ തയ്യാറാക്കുന്നത്.

 പരമാവധി 1000 വോട്ടര്‍മാരായിരിക്കും ഒരു ബൂത്തിലുണ്ടാവുക. ആയിരത്തിലധികം പേരുള്ള ബൂത്തുകളാണെങ്കില്‍ അവയെ രണ്ടായി വിഭജിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റ് എന്നിവരടങ്ങുന്ന അഞ്ച് പേരെയാണ് ബൂത്തുകളില്‍ വിന്യസിക്കുക. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ബൂത്തുകളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ അണുനശീകരണം നടത്തുന്നിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.

വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത ബൂത്തുകളില്‍  താല്‍ക്കാലിക കണക്ഷനുകള്‍ സജ്ജമാക്കും. കൂടാതെ കുടിവെള്ളമടക്കം ഒരുക്കി സമ്മതിദായക സൗഹൃദമാക്കിയാണ് ബൂത്തുകള്‍ തയ്യാറാക്കുന്നത്. വരണാധികാരികളടക്കമുള്ളവരുടെ നേതൃത്വത്തില്‍ ബൂത്തുകളിലെ സൗകര്യങ്ങളെ കുറിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കും.

മണ്ഡലത്തിന്റെ പേരും ആകെ ബൂത്തുകളുടെ എണ്ണവും ക്രമത്തില്‍. ബ്രാക്കറ്റില്‍ അധിക ബൂത്തുകള്‍.
1. വടകര- 239 (91). 2. കുറ്റ്യാടി-295 (131). 3. നാദാപുരം-320 (132). 4. കൊയിലാണ്ടി-312 (142). 5. പേരാമ്പ്ര-296 (122). 6. ബാലുശ്ശേരി-337-(140). 7. എലത്തൂര്‍-301 (141). 8. കോഴിക്കോട് നോര്‍ത്ത്-277 (124). 9. കോഴിക്കോട് സൗത്ത് 231 (93). 10. ബേപ്പൂര്‍- 301 (137). 11. കുന്ദമംഗലം 342 (156). 12. കൊടുവള്ളി 273 (110). 13. തിരുവമ്പാടി-260 (86).

date