Skip to main content

വ്യവസ്ഥ ലംഘിച്ച പാട്ടഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

 

എറണാകുളം :  കാക്കനാട് സീ പോർട്ട് - എയർപോർട്ട് റോഡിൽ  കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന് പാട്ടത്തിന് നൽകിയ അര ഏക്കർ ഭൂമി വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്ന് കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജ് , ഭൂരേഖ തഹസിൽദാർ മുസ്തഫ കമാൽ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്തു. കേരള ഭൂസംരക്ഷണ നിയമ പ്രകാരം നോട്ടീസ് നല്‍കിയാണ്  ഭൂമി  എറ്റെടുത്തത്. പാട്ടക്കാലാവധി കഴിഞ്ഞ് നിരവധി തവണ പാട്ടക്കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടും തുക അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. ഭൂമി പതിച്ചു കിട്ടുന്നതിനും പാട്ടക്കുടിശ്ശിക ഒഴിവാക്കി കിട്ടുന്നതിനും കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ പാട്ടക്കുടിശ്ശിക ഈടാക്കി പാട്ടഭൂമി തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടു. 4.5 കോടി രൂപ പാട്ടക്കുടിശ്ശിക ഈടാക്കുന്നതിനായാണ് റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചത്.

കണയന്നൂർ താലൂക്ക് പരിധിയുടെ നഗരഹൃദയത്തിൽ ഉൾപ്പെടെ പാട്ടത്തിന് നൽകിയ വസ്തുക്കളും പാട്ടത്തുക കൃത്യമായി അടയ്ക്കാതിരിക്കുകയും കാലാവധി കഴിഞ്ഞതുമായ നിരവധി സർക്കാർ ഭൂമികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  കഴിഞ്ഞ മാസങ്ങളിൽ ഏതാനും വസ്തുക്കൾ റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചിരുന്നു.

ഡെപ്യൂട്ടി തഹസീല്‍ദാര സി.സോയ, വില്ലേജ് ഓഫീസർ സുനിൽകുമാർ  റവന്യൂ ഉദ്യോഗസ്ഥനായ  സുധീർ എന്നിവര്‍ സന്നിഹിതരായിരുന്നു.

date