ലൈഫ് ഗുണഭോക്തൃപട്ടികയിൽ അനർഹർ ഉൾപ്പെട്ടെങ്കിൽ നീക്കും: മന്ത്രി ഡോ.കെ.ടി. ജലീൽ
- ജില്ലയിൽ പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയായി; നിർവഹണത്തിനു വേഗമേറി
- മുഴുവൻ പദ്ധതികൾക്കും ആസൂത്രണസമിതി അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തായി തിരുവനന്തപുരം, വെള്ളനാട് ആദ്യ ബ്ലോക്ക്
ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കുമെന്നും അർഹരെ ഉൾപ്പെടുത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷൻ പ്രകാരം വീടുകൾ നൽകുന്നതിനായി ഗ്രാമസഭകൾ മാനദണ്ഡങ്ങൾ പാലിച്ച് അംഗീകരിച്ച പട്ടികയിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർമാർ പരിശോധിച്ചു വരികയാണ്. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കി അർഹരായവരെ ഉൾപ്പെടുത്തും. നിർമിക്കുന്ന വീടുകളുടെ എണ്ണത്തിൽ മാറ്റംവരുത്തില്ല. നാലു ലക്ഷം രൂപയാണ് ഒരു വീടിനുള്ള സഹായം. 1.75 ലക്ഷം ഭൂമിയുള്ള ഭവനരഹിതർക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചു നൽകാനാണ് ശ്രമം. തദ്ദേശസ്ഥാപനങ്ങൾക്ക് വീടിന്റെ പൂർത്തീകരണത്തിനായി സന്നദ്ധസംഘടനകളുടെ സഹായം തേടാവുന്നതാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സേവനവും മുതൽക്കൂട്ടാമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ 72 ഗ്രാമപഞ്ചായത്തും മൂന്നു നഗരസഭയും കോർപറേഷനും വാർഷിക പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. 45 പഞ്ചായത്തും രണ്ടു നഗരസഭയും ഗുണഭോക്തൃപട്ടിക നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറിക്കഴിഞ്ഞു. 22 പഞ്ചായത്തുകൾ ഗുണഭോക്തൃ പട്ടിക ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ട്. ഗുണഭോക്തൃപട്ടിക ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഉടൻ ലഭ്യമാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് സംയുക്ത പദ്ധതികൾ നടപ്പാക്കുമ്പോൾ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി നൽകാൻ ഗ്രാമപഞ്ചായത്തുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്ത് തിരുവനന്തപുരമാണെന്നും ആദ്യ ബ്ലോക്ക് വെള്ളനാടാണെന്നും ആദ്യ പഞ്ചായത്തുകളെന്ന നേട്ടം ആർജ്ജിച്ചത് കാട്ടാക്കട, ചെമ്മരുതി പഞ്ചായത്തുകളാണെന്നും അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.
മൂന്നുമാസം: പദ്ധതി നിർവഹണ
പുരോഗതി 12.33 ശതമാനം
ജില്ലയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണ പുരോഗതി 12.33 ശതമാനമാണെന്ന് യോഗം വിലയിരുത്തി. ഉത്പാദന, സേവന, പശ്ചാത്തല മേഖലയിൽ ഈ വർഷം നടപ്പാക്കുന്ന 19,256 പദ്ധതികളിൽ 2,374 പദ്ധതികൾ ആരംഭിച്ചു.
ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകൾ 13550 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിൽ 1662 പദ്ധതികൾ ആരംഭിച്ചു. 12.27 ശതമാനമാണ് നിർവഹണ പുരോഗതി. 11 ബ്ലോക്ക് പഞ്ചായത്തുകളുടെ 1055 പദ്ധതികളിൽ 131 എണ്ണം ആരംഭിച്ചു. 12.42 ശതമാനമാണ് നിർവഹണ പുരോഗതി. ജില്ലാ പഞ്ചായത്തിന്റെ 1130 പദ്ധതികളിൽ 206 എണ്ണം ആരംഭിച്ചു. നിർവഹണ പുരോഗതി 18.23 ശതമാനം. നാലു നഗരസഭകളുടെ 1158 പദ്ധതികളിൽ 118 എണ്ണം ആരംഭിച്ചു. നിർവഹണ പുരോഗതി 10.19 ശതമാനം. കോർപറേഷന്റെ 2363 പദ്ധതികളിൽ 257 എണ്ണം ആരംഭിച്ചു. നിർവഹണപുരോഗതി 10.88 ശതമാനം.
3,383 പദ്ധതികൾക്കു ടെണ്ടറായി
ജില്ലയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സമർപ്പിച്ച 4,770 പദ്ധതികളിൽ 3,383 എണ്ണത്തിനും ടെണ്ടറായി. 1,387 പദ്ധതികളുടെ ടെണ്ടർ നടപടി പൂർത്തീകരിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ 81.84 ശതമാനം പദ്ധതികൾക്കും വെറ്റിങ്ങും സാങ്കേതിക അനുമതിയും ലഭ്യമായിക്കഴിഞ്ഞു. 4334 പദ്ധതികൾക്കാണ് വെറ്റിങ്ങും സാങ്കേതിക അനുമതിയും വേണ്ടിയിരുന്നത്. ഇതിൽ 3547 എണ്ണത്തിന് വെറ്റിങ്ങും സാങ്കേതിക അനുമതിയും ലഭ്യമായി.
ബ്ലോക്കു പഞ്ചായത്തുകളുടെ 287 പദ്ധതികളിൽ 237 നും ജില്ലാ പഞ്ചായത്തിന്റെ 304 പദ്ധതികളിൽ 245 നും നഗരസഭകളുടെ 501 പദ്ധതികളിൽ 349 നും കോർപറേഷന്റെ 972 പദ്ധതികളിൽ 392 നും വെറ്റിങ്ങും സാങ്കേതിക അനുമതിയും ലഭ്യമായി. ഗ്രാമപഞ്ചായത്തുകളുടെ 71.67 ശതമാനം പദ്ധതികളും ടെണ്ടർ ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതികളിൽ 81.01 ശതമാനവും ജില്ലാ പഞ്ചായത്തിന്റെ 40.82 ശതമാനവും നഗരസഭകളുടെ 52.72 ശതമാനവും കോർപറേഷന്റെ 93.25 ശതമാനവും ടെണ്ടർ ചെയ്തതായി യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി, ഗ്രാമവികസന കമ്മീഷണർ വി.എസ്. സന്തോഷ് കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ. വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹിൽക്‌രാജ്, ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ്. ബിജു, നഗരകാര്യ ജോയിന്റ് ഡയറക്ടർ ബെൽരാജ്, കെ.എം. ഗംഗാധരൻ, ഷംലജ ബീഗം, ജയലക്ഷ്മി, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
(പി.ആർ.പി 1736/2018)
- Log in to post comments