Skip to main content

പൊതുവിദ്യാഭ്യാസം മികവുറ്റതോടെ സ്വാശ്രയ  സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു : മന്ത്രി എം.എം. മണി

 

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല മികവുറ്റതോടെ സ്വാശ്രയ സ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടുകയാണെന്നു വൈദ്യുതി മന്ത്രി എം.എം. മണി. പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയത്തിലെത്തുന്നതിനു തെളിവാണ് ഈ വര്‍ഷം സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ വര്‍ധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമ്പഴതൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തു പുതുതായി സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പകരം പൊതുവിദ്യാഭ്യാസ യജ്ഞം നടപ്പാക്കുകവഴി സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണു ലക്ഷ്യം. അഞ്ചു വര്‍ഷംകൊണ്ട് 1000 സ്‌കൂളുകള്‍ ഹൈടെക് ആക്കും. ഈ വര്‍ഷം 35000 ക്ലാസ് മുറികള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഹൈടെക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാകുന്നതോടെ ലോകത്തെ ഏതു വിദ്യാര്‍ഥികളുമായും മത്സരിക്കാന്‍ തക്ക രീതിയിലേക്കു നമ്മുടെ വിദ്യാര്‍ഥികള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ, വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എം. അലിഫാത്തിമ, സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും പത്തനംതിട്ട ജില്ലാ ജഡ്ജിയുമായ എം. സുലേഖ, പി. മുരുകന്‍, പി.കെ. രാജ്‌മോഹന്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, എന്‍. അയ്യപ്പന്‍ നായര്‍, കൊടങ്ങാവിള വിജയകുമാര്‍, ആറാലുംമൂട് മുരളീധരന്‍ നായര്‍, ആര്‍. മുരുകേശന്‍ ആശാരി, ഹെഡ്മിസ്ട്രസ് ഇ.ആര്‍. മിനി എന്നിവര്‍ പങ്കെടുത്തു.

(പിആര്‍പി 1837/2018)

date