കെഎസ്ഡിപി: ഐ.വി.ഫ്‌ലൂയിഡ്, തുള്ളിമരുന്ന് നിർമാണത്തിന് പുതിയ പ്ലാന്റ് ഒരുങ്ങി
പൊതുമേഖല മരുന്ന് നിർമാണശാലയായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിലെ (കെഎസ്ഡിപി) എൽ വി പി/ എസ് വി പി ഒപ്താൽമിക് (ophtalmic) പ്ലാന്റിന്റെ നിർമാണം പൂർത്തിയായി ഇൻസ്‌പെക്ഷൻ നടപടികളിലേക്ക് കടന്നു.
പുതിയ പ്ലാന്റിൽ ഐവി ഫ്‌ലൂയിഡ്, ലിക്വിഡ് ഇൻജക്ഷൻ മരുന്നുകൾ,കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകൾ എന്നിവ ഉത്പാദിപ്പിക്കും. ഐ വി ഫ്‌ലൂയിഡ് നിർമ്മിക്കുന്നതിനുള്ള അത്യാധുനിക യന്ത്രം ജർമ്മനിയിൽ നിന്നാണ് എത്തിച്ചിരിക്കുന്നത്. 58.87 കോടി രൂപയാണ് എൽ വി പി/ എസ് വി പി ഒപ്താൽമിക് പ്ലാന്റിന്റെ നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളതും 2023-24 സാമ്പത്തിക വർഷത്തിൽ കമ്മീഷൻ ചെയ്ത് ഉത്പാദനം ആരംഭിക്കുമെന്നും ചെയർമാൻ സി.ബി.ചന്ദ്രബാബു അറിയിച്ചു.
സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ക്യാൻസർ മരുന്നുകൾ നിർമ്മിക്കുന്നതിന് കെഎസ്ഡിപിയിൽ 230 കോടി രൂപ ചെലവിൽ ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണം അടുത്ത സാമ്പത്തിക വർഷം ആരംഭിക്കും.കെഎസ്ഡിപി ആസ്ഥാനത്തോട് ചേർന്നുള്ള 6.38 ഏക്കർ സ്ഥലത്താണ് പ്ലാൻറ് നിർമ്മാണം നടത്തുന്നത്.സംസ്ഥാനത്തു തന്നെ ഇത്തരത്തിലുള്ള ആദ്യ പ്ലാൻറ് ആകും കെഎസ്ഡിപിയിൽ നിർമിക്കുന്നത്.
വില കൂടിയ ക്യാൻസർ മരുന്നുകൾ വളരെ വിലക്കുറവിൽ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കും.ഇതോടെ ക്യാൻസർ മരുന്ന് നിർമാണ രംഗത്ത് കെഎസ്ഡിപിക്ക് നിർണായക സ്ഥാനം ലഭിക്കും.
നാനൂറോളം ജോലിക്കാരാണ് കമ്പനിയിൽ പ്രവർത്തിക്കുന്നത്. നിലവിൽ 52 ഇനം മരുന്നുകളാണ് കെഎസ്ഡിപിയിൽ ഉത്പാദിപ്പിക്കുന്നത്. കേരളത്തിന് പുറമെ
ആന്ധ്ര,തെലുങ്കാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കെഎസ്ഡിപി മരുന്നു വിതരണം നടത്തുന്നു.മൃഗസംരക്ഷണ വകുപ്പിന് ആവശ്യമായ മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. 80കോടിയുടെ വിറ്റുവരവും 10 ശതമാനം പ്രവർത്തന ലാഭവുമാണ് ഈ വർഷം കെ.എസ്.ഡി.പി പ്രതീക്ഷിക്കുന്നത്.
അടുത്തവർഷം 52 പ്രോഡക്ടിൽ നിന്നും 92 പ്രോഡക്ടിനുള്ള ലൈസൻസ് നേടിക്കഴിഞ്ഞു. അതിലൂടെ 120 കോടി വിറ്റുവരവും 10 ശതമാനം പ്രവർത്തന ലാഭവും കെഎസ്ഡിപി പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ഇ.എ.സുബ്രഹ്‌മണ്യൻ പറഞ്ഞു.
- Log in to post comments