Skip to main content
ഫോട്ടോ-ജില്ലാതല പട്ടയ മേളയ്ക്ക് മുന്നോടിയായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗം.

ജില്ലാതല പട്ടയമേള മെയ് 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ജില്ലാതല പട്ടയമേള മെയ് 15 ന് വൈകിട്ട് 3.30 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല പട്ടയമേളയ്ക്ക് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം നടന്നു. പട്ടയമേളയില്‍ വരുന്നവരുടെ എണ്ണത്തിനും വിതരണത്തിനുള്ള സമയത്തിനും അനുസൃതമായി കൗണ്ടറുകള്‍ സ്ഥാപിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പട്ടയം ഇല്ലാത്തവര്‍ക്കാണ് അതിന്റെ വിഷമം അറിയുക. പട്ടയം ലഭിക്കുക എന്നത് അവരുടെ സ്വപ്‌നമാണ്. ജീവിതത്തില്‍ ഒരു രേഖ ലഭിക്കുകയാണെന്നതിനാല്‍ എത്ര കഷ്ടപ്പെട്ടാലും അവര്‍ വരും. അവര്‍ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പട്ടയമേളയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകളും മന്ത്രി വിവരിച്ചു.

വിതരണത്തിന് തയ്യാറാവുന്നത് 15,000 പട്ടയങ്ങള്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുന്ന ജില്ലയാണ് പാലക്കാട് എന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ഏകദേശം 15,000 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണത്തിനായി തയ്യാറായിക്കൊണ്ടിരിക്കുന്നത്. കൗണ്ടറുകള്‍ സജ്ജീകരിച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പട്ടയം വാങ്ങാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നൂറ് സ്മാര്‍ട്ട് വില്ലേജുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനവും അതേ വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. രാവിലെ 11.30 ന് തൊഴിലുറപ്പ് ക്ഷേമനിധി ബോര്‍ഡിന്റെ രൂപീകരണം നടക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date