ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ( മാർച്ച് 28-ന്) നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി: ജില്ലാ കളക്ടർ
ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്ന ഇന്ന് (മാര്‍ച്ച് 28) മുതല്‍ തന്നെ ഇടുക്കി മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു തുടങ്ങും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. മാര്‍ച്ച് 28, 30, ഏപ്രില്‍ 2, 3, 4 തീയതികളില്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശപത്രികള്‍ സ്വീകരിക്കുക. വരണാധികാരിയായ (റിട്ടേണിംഗ് ഓഫീസർ) ജില്ലാ കളക്ടർ , ഉപവരണാധികാരിയായ ഇടുക്കി സബ് കളക്ടർ എന്നിവർക്ക് പത്രിക സമർപ്പിക്കാം
പൊതു വിഭാഗത്തിൽ 25000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിൽ 12500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്ക്കേണ്ട തുക. ഇളവിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം.
പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് ( കലക്ടറേറ്റ് ) 100 മീറ്റർ പരിധിയിൽ സ്ഥാനാർത്ഥിയുടെ 3 വാഹനങ്ങൾ മാത്രമാണ് പാർക്ക് ചെയ്യാൻ അനുവദിക്കുക. നാമനിര്‍ദേശ പത്രികയോടൊപ്പം നൽകുന്ന തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച ബാങ്ക് അക്കൗണ്ട് പത്രിക സമർപ്പണത്തിന് ഒരു ദിവസംമുൻപെങ്കിലും ആരംഭിച്ചതാകണം.
പത്രിക പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.
- Log in to post comments