വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുക ലക്ഷ്യം: മന്ത്രി ഡോ.ആര്‍ ബിന്ദു
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളിലൂടെ അതിവേഗം കടന്നു പോകുന്ന ഘട്ടത്തില്‍, കാലാനുസൃതമായ വെല്ലുവിളികളെ മറികടന്ന് വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം എങ്ങനെ കുറയ്ക്കാം എന്നുള്ളതില്‍ ഊന്നല്‍ നല്‍കി ആയിരിക്കും ഉദ്യമ 1.0 സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോണ്‍ ക്ലേവിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഇന്‍ഡസ്ട്രി - അക്കാദമിയ - ഗവണ്‍മെന്റ് കോണ്‍ക്ലേവ്, ഉദ്യമ 1.0 യുടെ വെബ്സൈറ്റ് പ്രകാശനം എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനും കേരളത്തെ ഒരു ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനുമുള്ള അടുത്തഘട്ട കാല്‍വെപ്പായാണ് ഉദ്യമ ഒരുക്കുന്നത് .
ഡിസംബര്‍ 19, 20 തിയതികളിൽ കൊച്ചിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന കോണ്‍ക്ലേവിന് പ്രാരംഭമായി ഡിസംബര്‍ 7 മുതല്‍ 10 വരെ തിരുവനന്തപുരത്ത് 'ഉദ്യമ 1.0' അരങ്ങേറും. ശാസ്ത്ര-സാങ്കേതിക മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കും. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും വ്യവസായ പ്രതിനിധികളും ഉള്‍പ്പെട്ട പാനലിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് വിഷന്‍ ഡോക്യുമെന്റ് തയ്യാറാക്കലും നാലാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന നൂതന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കലും പരിപാടിയുടെ ഭാഗമായി നടക്കും. വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങളുടെ സമാഹരണവും പുതിയ സാങ്കേതികവിദ്യകളുടെയും ഉല്‍പ്പന്നങ്ങളുടെയും രജിസ്‌ട്രേഷനും ഗ്രാമീണ സാങ്കേതികവിദ്യകളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയവയും വെബ്‌സൈറ്റ് വഴി ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എട്ടു സര്‍വ്വകലാശാലകളിലും 864 അഫിലിയേറ്റസ് കോളേജുകളിലും നടപ്പിലാക്കി തുടങ്ങിയ നാലുവര്‍ഷത്തെ ബിരുദ പരിപാടിയുടെ (എഫ് വൈ യു ജി പി) പുരോഗതി
കൊച്ചി സര്‍വകലാശാലയിൽ വൈസ് ചാന്‍സലര്‍മാർ, രജിസ്ട്രര്‍മാര്‍, പരിക്ഷ കണ്‍ട്രോളര്‍മാർ, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, എന്നിവരുടെ യോഗത്തില്‍ ഉന്നതവിദ്യാഭാസ മന്ത്രിയുടെ അധ്യക്ഷതയില്‍ വിലയിരുത്തി.
കേവലം സിലബസ് പൂര്‍ത്തീകരിച്ചു പരീക്ഷ നടത്തുകയല്ല ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ജ്ഞാനോൽപാദനത്തിനും തൊഴിലിനും നൈപുണ്യത്തിനും പ്രാധാന്യം നല്‍കുന്ന രീതിയിലാണ് നാലുവര്‍ഷ ബിരുദം വിഭാവനം ചെയ്തു നടപ്പാക്കുന്നത്.
ഇതിന് നിലവിലെ പഠന രീതികള്‍ മാത്രമല്ല, പരീക്ഷ മൂല്യനിര്‍ണ്ണയ രീതികളിലും കാര്യമായ മാറ്റം ആവശ്യമാണ്. ആശയപരമായും പ്രായോഗികമായും അദ്ധ്യാപകസമൂഹം ഈ മാറ്റത്തെ ഉള്‍ക്കൊള്ളുന്നതിനുള്ള വിപുലമായ പരിശീലന പരിപാടികളാണ് നടത്തുന്നത്.രജിസ്ട്രാര്‍മാരുടെ സമിതി തയ്യാറാക്കിയ ഏകീകൃത അക്കാഡമിക് കലണ്ടര്‍ അനുസരിച്ച് സര്‍വ്വകലാശാലകള്‍ അക്കാഡമിക്- കലണ്ടര്‍ രൂപീകരിച്ചു കഴിഞ്ഞു.വയനാട് ദുരന്തത്തിന്റെയും മഴയുടെയും പശ്ചാത്തലത്തില്‍ സ്വയംഭരണ കോളേജുകളിലടക്കം ആവശ്യമായ ക്ലാസ് ലഭിച്ചിട്ടുണ്ടോ എന്ന് സര്‍വ്വകലാശാലകള്‍ പരിശോധിക്കും. നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്‍ക്ക് പകരം ക്ലാസ് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ സര്‍വ്വകലാശാല മാറ്റത്തിനും, മറ്റു സര്‍വ്വകലാശാലകളില്‍ നിന്ന് കോഴ്‌സ് എടുക്കാനും അവസരം നല്‍കിക്കൊണ്ടുമാണ് പദ്ധതി നടപ്പാക്കുന്നത്. അതിന് എല്ലാ സര്‍വ്വകലാശാലകളും ഒരേസമയം പരീക്ഷ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്.ഇക്കാര്യങ്ങളും, പ്രവേശന പ്രക്രിയ വൈകിയതും കണക്കിലെടുത്ത് ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 5 വരെ തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും എഫ് വൈ യു ജി പി ഓറിയന്റേഷന്‍ പ്രോഗ്രാം ഒരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു .
- Log in to post comments