ലോകനിലവാരമുള്ള നഗരമായി കൊച്ചി വളരുന്നു : മന്ത്രി എം.ബി. രാജേഷ് ജി സി ഡി എ യുടെ 3 പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു
ലോകനിലവാരമുള്ള നഗരമാക്കി കൊച്ചിയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. കൊച്ചിൻ സിറ്റി സ്മാർട്ട് മിഷൻ ലിമിറ്റഡിൻ്റെ (സിഎസ്എംഎൽ) സാമ്പത്തിക സഹായത്തോടെ ജിസിഡിഎ പൂർത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം കലൂർ മാർക്കറ്റ് പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കലൂർ മാർക്കറ്റ് നവീകരണ പൂർത്തീകരണ പ്രഖ്യാപനം, കലൂർ മാർക്കറ്റ് റോഡ്, നഗരത്തിൽ അഞ്ച് ഇടങ്ങളിലായി നിർമിച്ച പൊതു ശുചിമുറി സമുച്ചയങ്ങൾ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്.
കൊച്ചിയിൽ നിരവധി പദ്ധതികൾ നിലവിൽ യാഥാർഥ്യമായിട്ടുണ്ട്. എറണാകുളം മാർക്കറ്റിൻ്റെ നവീകരണം, നഗരത്തിലെ ആധുനിക വൈദ്യുതീകരണം തുടങ്ങി കൊച്ചിയിൽ നിരവധി പദ്ധതികൾ പുരോഗമിക്കുന്നു. എന്നാൽ ഇവയുടെയെല്ലാം പ്രയോജനം യഥാർഥത്തിൽ ലഭ്യമാകണമെങ്കിൽ, ലോകോത്തര നഗരമായി കൊച്ചി അവതരിപ്പിക്കണമെങ്കിൽ, ശുചിത്വ പരിപാലനവും മാലിന്യ സംസ്കരണവും ഏറെ പ്രധാനമാണ്. ശുചിത്വ പരിപാലനത്തിൽ ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണം. മനോഭാവം മാറ്റാതെ മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയുണ്ടാകും. നഗരവികസനത്തിൽ നിർണായകമാകുന്ന പദ്ധതികളാണ് ജിസിഡിഎ പൂർത്തിയാക്കിയിരി ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജിസിഡിഎയും കോർപ്പറേഷനും കൈകോർത്ത് മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും കേരളത്തിലെ ആകെയുള്ള വികസനത്തിൽ കൊച്ചി മികച്ച സംഭാവന നൽകുന്നുണ്ടെന്നും മുഖ്യാതിഥി മന്ത്രി പി. രാജീവ് പറഞ്ഞു.
ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം അനിൽകുമാർ സ്വാഗതം പറഞ്ഞു. ടി ജെ വിനോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
കൊച്ചി നഗരസഭ ആരോഗ്യകാര്യ വികസന സ്ഥിരം സമിതി ചെയർമാൻ ടി കെ അഷ്റഫ്, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.എസ് അനിൽ കുമാർ, എ.ബി സാബു, കൗൺസിലർമാരായ ആഷിത യഹിയ, രജനി മണി, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ്, ശാന്ത വിജയൻ, ജിസിഡിഎ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷൈബി ജോർജ്, ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ എം.എം. ഷീബ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments