ജില്ലയിലെ 58 സ്കൂളുകളിൽ കോലു മിഠായി കിയോസ്ക് വരുന്നു
എറണാകുളം ജില്ലയിലെ 58 സ്കൂളുകളിൽ കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങളും മറ്റു പലഹാരങ്ങളും ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ സഹകരണത്തോടെ കോലു മിഠായി എന്ന പേരിൽ കിയോസ്കുകൾക്ക് ജില്ലാ പഞ്ചായത്ത് തുടക്കമിടുന്നു.
സ്കൂൾ സമയത്ത് കുട്ടികൾ വിദ്യാലയത്തിന് പുറത്തു പോകാൻ അവസരം കൊടുക്കാതെ അവരെ ലഹരി ശ്യംഖലകളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ ഈ വർഷത്തെ എക്സൈസ് വിമുക്തി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടക്കത്തിൽ 58 സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഈ പദ്ധതി വിജയിച്ചാൽ പിന്നീട് എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.
സ്കൂളുകളിൽ ലഹരി ഉപയോഗം കണ്ടെത്തുന്ന കാര്യത്തിൽ അധ്യാപകർക്കും പി.ടി.എ കൾക്കും വലിയ പങ്കുണ്ട്. ലഹരി ഉപയോഗിക്കുന്ന കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ മനശാസ്ത്രപരമായി കണ്ടെത്താൻ അധ്യാപകർക്ക് കഴിയണം. പുതുതലമുറയെ ഈ മാരക വിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സമൂഹത്തിലെ എല്ലാവർക്കും തുല്യമായ ഉത്തരവാദിത്വമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്കൂളുകളിൽ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ പരിപാടികൾ ശക്തമാക്കണം. ട്യൂഷൻ സെന്റർ, ഫിറ്റ്നസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബോധവത്കരണവും പരിശോധനയും ആവശ്യമാണ്. നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം എല്ലാ വീടുകളിലും എത്തിക്കണമെന്നും പ്രസിഡന്റ് നിർദേശിച്ചു.
പെൺകുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നതായി എക്സൈസ് ഡെ. കമ്മിഷണർ മജു പറഞ്ഞു. ഇവർക്കായി പ്രത്യേക ലഹരി വിമുക്ത കേന്ദ്രങ്ങൾ ആവശ്യമായിരിക്കുകയാണ്. നിയമപാലക സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ ഈ വിപത്തിനെ തടയാനാവില്ല. അതിനായി എല്ലാവരും ഒന്നിച്ചു നിന്ന് ശ്രമിക്കണം.
വിഷയത്തിൽ സംയോജിതമായ ഇടപെടൽ ആവശ്യമാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സുഗതൻ പറഞ്ഞു. ലഹരിയുടെ ഉറവിടങ്ങളിലേക്ക് എത്തുക എന്നത് ഏറെ പ്രയാസകരമായ ഒന്നാണ്. കിട്ടുന്ന വിവരങ്ങൾ യോദ്ധാവ് നമ്പറിൽ അറിയിക്കാൻ എല്ലാവരും ശ്രമിക്കണം.അറിയിക്കുന്ന ആളുടെ വിവരങ്ങൾ എപ്പോഴും രഹസ്യമായിരിക്കും. സ്കൂളുകളിൽ കുട്ടികൾക്ക് കായിക, കലാ അഭിരുചികൾ വർധിപ്പിച്ചിക്കൊണ്ട് അവരെ അതൊരു ലഹരിയാക്കി മാറ്റാൻ ശ്രമിക്കണം. ജാഗ്രത സമിതികൾ കൃത്യമായി ചേരണം. പോലീസിന്റെ ഉണർവ് പരിപാടിയുമായി എല്ലാവരും പരമാവധി സഹകരിക്കണമെന്നും ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
യോഗത്തിൽ ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ, തൃക്കാക്കര നഗരസഭ ചെയർ പേഴ്സൺ രാധാമണിപ്പിള്ള, പൊലീസ് ഡെ. കമ്മിഷണർ സുഗതൻ, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments