Skip to main content

 'കനസ് ജാഗ'-  രണ്ടാം ദിനം പാട്ടും ചോദ്യങ്ങളുമായി ബിജിബാലിനൊപ്പം കുട്ടിക്കൂട്ടം

                         
 "ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച ഞങ്ങള്‍ കുട്ടികളെ സിനിമയിലെടുക്കുമോ" കനസ് ജാഗ ഹ്രസ്വചിത്ര മേളയുടെ രണ്ടാം ദിനം കുട്ടികളുമായുള്ള സംവാദ പരിപാടിക്കായി എത്തിയ സംഗീത സംവിധായകന്‍ ബിജിബാലിനോട് പാലക്കാട് ജില്ലയില്‍ നിന്നും എത്തിയ ഹരികൃഷ്ണന്‍റെ ചോദ്യം. അതിന് പ്രോത്സാഹനമായി ഓഡിറ്റോറിയത്തിലിരുന്ന കുട്ടികളുടെ കൈയ്യടി.  "ഞങ്ങളും നിങ്ങളുമല്ല, നമ്മളാണെന്നും, എല്ലാ പ്രതിഭകള്‍ക്കുമുളള വേദി ഇവിടെയുണ്ടെന്നും" ബിജിബാലിന്‍റെ പുഞ്ചിരിയോടെയുള്ള മറുപടി. നിറഞ്ഞ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടും കൂടി കുട്ടികള്‍ അതും വരവേറ്റു.

വേദിയിലേക്ക് ബിജിബാല്‍ കടന്നു വന്നതു മുതല്‍ സദസിലിരുന്ന ആയിരത്തിലേറെ കുട്ടികള്‍ തികഞ്ഞ ആവേശത്തിലായിരുന്നു. തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒട്ടേറെ ഗാനങ്ങള്‍ക്ക് ഈണമിട്ട സംഗീത സംവിധായകനെ നേരില്‍ കാണാനും സംവദിക്കാനുമുളള അവസരം ലഭിച്ചതിലുളള ആഹ്ളാദം എല്ലാവരിലും പ്രകടമായിരുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബിജിബാല്‍ തയ്യാറായതോടെ സദസ് സജീവമായി. സിനിമാ സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നതിനു നേരിട്ട വെല്ലുവിളികള്‍, തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്ക് സിനിമാ രംഗത്തെ സാധ്യതകള്‍ തുടങ്ങി പല ചോദ്യങ്ങളും കുട്ടികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്നു.

സിനിമയിലും സംഗീത സംവിധാനത്തിലും ഗാനരംഗത്തുമെല്ലാം എല്ലാ പ്രതിഭകള്‍ക്കുമുള്ള അവസരം ഇവിടെയുണ്ടെന്ന് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബിജിബാല്‍ പറഞ്ഞു. ഓരോ വ്യക്തിയുടെയും കഴിവും സവിശേഷതയും അനുസരിച്ചുള്ള അവസരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്.  അത് സിനിമ കണ്ടാല്‍ മനസിലാകും. നാം എന്തു ചെയ്യുമ്പോഴും അതില്‍ ആത്മാര്‍ത്ഥമായ അധ്വാനം ഉണ്ടാവണം. നിരന്തരമായ സാധനയിലൂടെ നമ്മുടെ വൈഭവം വര്‍ധിപ്പിക്കുകയും വേണം. പുതുതലമുറയ്ക്ക് സാങ്കേതിക മേഖലയിലുളള അറിവും വിവേചന ബോധ്യവും വളരെ കൂടുതലാണ്. ഒരുമിച്ചു മുന്നേറാനുള്ള ബോധ്യമാണ് നമുക്ക് വേണ്ടത്. വിദ്വേഷമില്ലാതെ തേജസോടെ കൈകോര്‍ത്തുകൊണ്ട് അന്യോന്യം സഹായിക്കാന്‍  കഴിയുന്ന സാഹചര്യം  നമുക്കുണ്ടാകണം. നമ്മുടെ നാടിന്‍റെ ഓരോ കോണിലും ഭാവനയുടെയും സാങ്കേതിക വിദ്യയുടെയും അംശം കണ്ടെത്തുകയും അത് നഗരത്തിന്‍റെ ഒത്ത നടുക്ക് ഇതുപോലൊരു വേദിയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നു എന്നതും അതിമനോഹരമായ ഒരനുഭവമാണെന്നും ബിജിബാല്‍ പറഞ്ഞു.

 " ആകാശമായവളേ, അകലെ പറന്നവളേ...ചിറകായിരുന്നല്ലോ നീ..." "മാണിക്യ ചിറകുള്ള മാറത്ത് മറുകുളള വായാടി പക്ഷിക്കൂട്ടം പറന്നു പോയി" തുടങ്ങി ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍  കുട്ടികള്‍ക്കായി അദ്ദേഹം ആലപിച്ചപ്പോഴും ഓഡിറ്റോറിയത്തില്‍ നിറഞ്ഞ കരഘോഷം മുഴങ്ങി. വേദിയില്‍ നിന്നിറങ്ങി കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് ബിജിബാല്‍ മടങ്ങിയത്.

ബിജിബാലിന് പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത് കുടുംബശ്രീയുടെ ആദരം നല്‍കി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റെജീന ടി.എം, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ നിന്നും ഹ്രസ്വ ചലച്ചിത്രമേളയ്ക്കെത്തിയ പ്രമിത് പ്രമോദ് നന്ദി പറഞ്ഞു.

date