Skip to main content

ആശയറ്റ ഭിന്നശേഷിക്കാരായ ദമ്പതികള്‍ക്ക് പ്രതീക്ഷ നല്‍കി അദാലത്ത് : സുരേഷ്-പാര്‍വതി ദമ്പതികളെ മണ്ണുംവീടും പദ്ധതിയില്‍ ഉള്‍പ്പെടുത്തും

ഭിന്നശേഷിക്കാരായതിനാല്‍ ഉറ്റവര്‍ പോലും ഉപേക്ഷിച്ച ദമ്പതികളുടെ വീടെന്ന സ്വപ്‌നത്തിന് ഉറപ്പുനല്‍കി കരുതലും കൈത്താങ്ങും അദാലത്ത്. ആശങ്കയോടെ അദാലത്ത് വേദിയിലെത്തിയ കഠിനംകുളം സ്വദേശികളായ സുരേഷും പാര്‍വതിയും മണ്ണും വീടും പദ്ധതിയില്‍ പഞ്ചായത്തിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന ഉറപ്പുമായി മടങ്ങുമ്പോൾ ആശങ്കയൊഴിഞ്ഞ മുഖത്ത് ആശ്വാസത്തിൻ്റെ പുഞ്ചിരിയുണ്ടായിരുന്നു.

സുരേഷിന്റെ അമ്മ കൂടി മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ബധിരരും മൂകരുമായ ഇരുവരും ജോലിതേടി പാലക്കാട്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒന്‍പതര വര്‍ഷം അവിടെ ലോട്ടറി കച്ചവടം നടത്തി. ഇപ്പോള്‍ അതിനുള്ള ആരോഗ്യം ഇല്ലാതായതോടെയാണ് ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കഠിനംകുളത്തെത്തുന്നത്. സര്‍ക്കാര്‍ പിന്തുണയില്‍ അടച്ചുറപ്പുള്ളവീടെന്ന സ്വപനം യാഥാര്‍ത്ഥ്യമാകുമെന്ന ഏക പ്രതീക്ഷയായിരുന്നു പിന്നീടിവരുടെ മുന്നിലുണ്ടായിരുന്നത്.

 വാടക വീട്ടില്‍ കഴിയുകയായിരുന്ന ഇവര്‍ ഏറെ പ്രതീക്ഷയോടെയാണ് അദാലത്തിനെത്തിയതെന്നും അനുകൂല മറുപടി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ പങ്കുവച്ച ഏണിക്കര സ്വദേശി ആരതി പറഞ്ഞു. എറണാകുളത്ത് സി എക്ക് പഠിക്കുന്ന ആരതി തൻ്റെ അമ്മൂമ്മയില്‍ നിന്നും ഇവരെക്കുറിച്ച് അറിഞ്ഞ് സ്വമനസാലെ സഹായിക്കാനെത്തിയതായിരുന്നു. പരാതി കേട്ടതിലും അനുകൂല മറുപടി ലഭിച്ചതിലും സര്‍ക്കാരിന് നന്ദി എന്ന് ഒരു ക്ഷണം പേപ്പറില്‍ പാര്‍വതി എഴുതിക്കാണിച്ചപ്പോള്‍ സര്‍ക്കാരിന്റെ ജനകീയമുഖത്തിന്റെ മറ്റൊരു നേര്‍സാക്ഷ്യമാകുകയായിരുന്നു ആ കണ്ണീർ നനവുള്ള അക്ഷരങ്ങൾ.

date