Skip to main content

വിജയകുമാര്‍ മേനോന്‍ അനുസ്മരണം, പുരസ്‌കാര സമര്‍പ്പണം

പ്രശസ്ത കലാചരിത്രാദ്ധ്യാപകനും നിരൂപകനുമായിരുന്ന വിജയകുമാര്‍ മേനോന്റെ സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ സംഭാവനകള്‍ കലാലോകത്ത് എന്നെന്നും ഓര്‍മ്മിക്കപ്പെടുന്നതിനുമായി രൂപീകരിച്ച വിജയകുമാര്‍ മേനോന്‍ സ്മാരക സമിതിയും കേരള ലളിതകലാ അക്കാദമിയും സംയുക്തമായി എല്ലാവര്‍ഷവും കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് സമുന്നത വ്യക്തികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. 25,000/- രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരങ്ങള്‍.
രണ്ട് പുരസ്‌കാരങ്ങളില്‍ ഒന്ന് ചിത്രകലാ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഒരു കലാകാരനും രണ്ടാമത്തേത് കലാനിരൂപകനും കലാചരിത്രം സൗന്ദര്യശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു മുതിര്‍ന്ന വ്യക്തിക്കുമാണ് നല്‍കുന്നത്.
അക്കാദമിയുടെ തൃശൂര്‍ ആസ്ഥാനത്തില്‍ 2024 നവംബര്‍ 01 വൈകുന്നേരം 6 മണിക്ക് കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും പുരസ്‌കാര സമര്‍പ്പണം നടത്തുകയും ചെയ്യും. വിജയകുമാര്‍ മേനോന്‍ സ്മാരക സമിതി സെക്രട്ടറി ഡോ. കെ.യു. കൃഷ്ണകുമാര്‍ സ്വാഗതം പറയും. വിജയകുമാര്‍ മേനോന്‍ സ്മാരക സമിതി ചെയര്‍പേഴ്‌സണ്‍ ലതാദേവി എന്‍.ബി. പരിപ്രേക്ഷ്യം അവതരിപ്പിക്കും. മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.എന്‍. പ്രകാശ്  മുഖ്യാതിഥിയായിരിക്കും. തേവര എസ്.എച്ച്. കോളേജ് റിട്ട. പ്രൊഫസര്‍ സി.എസ്. ജയറാം ആശംസകള്‍ അര്‍പ്പിക്കും. പുരസ്‌കാരങ്ങള്‍ ലഭിച്ച ടി. കലാധരന്‍, എം.പി. സുരേന്ദ്രന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പത്മശ്രീ പെപിത സേത്ത് നിര്‍വ്വഹിക്കും. വിജയകുമാര്‍ മേനോന്‍ സ്മാരക സമിതി ട്രഷറര്‍ നിര്‍മ്മല്‍ ഖാന്‍ നന്ദി പറയും. പ്രദര്‍ശനം 2024 നവംബര്‍ 7ന് സമാപിക്കും.
വൈജ്ഞാനിക സാഹിത്യ ശാഖയില്‍ ലക്ഷണമൊത്ത രീതിശാസ്ത്രം ഉപയോഗിച്ച് മലയാളത്തില്‍ കലാപഠനങ്ങള്‍ എഴുതിയിട്ടുള്ള പ്രമുഖരിലൊരാളാണ് വിജയകുമാര്‍ മേനോന്‍. ഭാരതീയ പാശ്ചാത്യ ശാസ്ത്രത്തെ ചിത്രശില്പ കലകളുമായി ബന്ധപ്പെടുത്തുന്ന വിശകലനങ്ങള്‍ക്കൊപ്പം തന്നെ സാഹിത്യം, നാടകം, നൃത്തം, സിനിമ, ഫോക്‌ലോര്‍ എന്നിങ്ങനെ വിവിധ കലാരൂപങ്ങളെ ബന്ധപ്പെടുത്തി ചിത്രശില്പ കലകള്‍ക്ക് വിജയകുമാര്‍ മേനോന്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പാരമ്പര്യത്തെയും ആധുനികതയെയും കൂട്ടിയിണക്കുന്ന വലിയ പ്രയത്‌നങ്ങളാണ് തന്റെ ആഴത്തിലുള്ള പഠനങ്ങളിലൂടെ അദ്ദേഹം നിര്‍വഹിച്ചത്. ദൃശ്യഭാഷ ഒരു സാമൂഹിക ചിഹ്നമാവുന്ന തലത്തില്‍ വ്യക്തതയാര്‍ന്ന പഠനത്തിലൂടെ വിവിധ കലാചരിത്ര സന്ദര്‍ഭങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തി എന്നതും അദ്ദേഹത്തിന്റെ മഹത്വം തന്നെയാണ്.

ടി. കലാധരന്‍
എറണാകുളത്ത് ജനനം. 1972-ല്‍ കൊച്ചിന്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. എം.വി. ദേവന്റെ കീഴില്‍ ചിത്രകലയില്‍ പ്രാവീണ്യം നേടി. അവാര്‍ഡുകള്‍ : കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് 1983, 1990 വര്‍ഷങ്ങളില്‍ നേടി. 1999ല്‍ കലാദര്‍പ്പണം പുരസ്‌കാരം. 2005ല്‍ കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ്. 2007ല്‍ ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാരം. 2015ല്‍ പി.ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക ചിത്രകലാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പങ്കെടുത്ത ക്യാമ്പുകള്‍ : 2001ല്‍ നടന്ന വിശ്വകലാ സംഗമം. 2002ല്‍ ജര്‍മ്മനിയില്‍ നടന്ന വിശ്വകര്‍മ ഇന്റര്‍നാഷണല്‍ വര്‍ക്ക് ഷോപ്പ്. 2004ല്‍ ഹൈദരാബാദില്‍ നടന്ന വേള്‍ഡ് വെറ്റ്‌ലാന്‍ഡ് ഡേ-ആര്‍ട്ട് ക്യാമ്പ്, 2006ല്‍ തേക്കടിയില്‍ നടന്ന സി ജി എച്ച് എര്‍ത്ത് നാഷണല്‍ ക്യാമ്പ്, 2010ല്‍ ഡല്‍ഹിയില്‍ നടന്ന കലാരംഗ്  ക്യാമ്പ്, ലക്ഷദ്വീപില്‍ 2010ല്‍ നടന്ന ചിത്രകലാ ക്യാമ്പ്, കൊച്ചി നാണപ്പ ആര്‍ട്ട് ഗാലറിയില്‍ നടന്ന ആര്‍ട്ട് ക്യാമ്പ് എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.
പദവികള്‍ : 1984-86 കാലഘട്ടത്തില്‍ കേരള ലളിതകലാ അക്കാദമി അംഗം. കേരള കലാപീഠം ഓണററി സെക്രട്ടറി, കൊച്ചിന്‍ കോര്‍പ്പറേഷനും കേരള കലാപീഠവും ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര ശില്പകലാ സിമ്പോസിയം അംഗം, കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇക്കോ ടൂറിസം അംഗം, വിശ്വകലാ സംഗമം ഇന്റര്‍നാഷണല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍, കൊച്ചിന്‍ ഫിലിം സൊസൈറ്റി സ്ഥാപക അംഗം.
1985 മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതം, വേഷവിധാനങ്ങള്‍, മേക്കപ്പ്, സ്റ്റേജ് ലൈറ്റിംഗ് എന്നിവയോടു കൂടിയ ചിത്ര-ശില്‍പ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കലാ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എം.പി. സുരേന്ദ്രന്‍

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍. തൃശൂര്‍ ജില്ലയിലെ കണ്ടാശ്ശാംകടവില്‍ ജനനം. കളിയെഴുത്തിലും കലാപഠനത്തിലും സജീവം. സാഹിത്യത്തിലെ ബിരുദാനന്തരബിരുദത്തിനുശേഷം അധ്യാപകന്‍. 1981ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. വിവിധ യൂണിറ്റുകളില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചശേഷം തൃശൂരില്‍ ഡെപ്യൂട്ടി എഡിറ്റര്‍, 2013 മുതല്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ ഹെഡ് ഓഫ് പ്രോഗ്രാംസ്. 2020ല്‍ വിരമിച്ചു. പ്രധാന കൃതികള്‍ : റെഡ് സോണ്‍, സെക്കന്റ് ഹാഫ്, തുകല്‍പ്പന്തിന്റെ യാത്രകള്‍, കറുപ്പും കാല്‍പ്പന്തും, നടനജീവിതം, ചിത്രകാരന്‍ മാധവമേനോന്‍. നിള - പെരിയാര്‍ പഠനങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റിന്റെ ഫെല്ലോഷിപ്പ്.
പുരസ്‌കാരങ്ങള്‍ : കേസരി പുരസ്‌കാരം, ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്, വി.കെ.എന്‍. പുരസ്‌കാരം, നിളാവേദി അവാര്‍ഡ്, അന്താരാഷ്ട്ര പുസ്തകോത്സവ അവാര്‍ഡ്, ഒ.കെ.ആര്‍. മേനോന്‍ പുരസ്‌കാരം, വൈ.എം.സി.എ. ഫ്രീഡം അവാര്‍ഡ്, ശ്രീ കേരളവര്‍മ്മ പുരസ്‌കാരം, സി.എച്ച്.
മുഹമ്മദ്‌കോയ പത്രപ്രവര്‍ത്തന പുരസ്‌കാരം, കാവുമ്പായി രാജീവന്‍ അവാര്‍ഡ്.

 

ച്ചു.

date