Skip to main content

നവോത്ഥാന നായകർക്ക് ഉചിതമായ സ്മാരകം സർക്കാർ നിലപാട് : മുഖ്യമന്ത്രി

നവോത്ഥാന നായകർക്ക് ഉചിതമായ സ്മാരകം വേണം എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാതല യോഗത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നവോത്ഥാന നായകർക്ക് സ്മാരകങ്ങൾ സ്ഥാപിക്കുന്നതിനോ അല്ലെങ്കിൽ നിലവിലുള്ള സ്ഥാപനങ്ങൾക്ക് അവരുടെ പേരിടുന്നതിനോ സർക്കാർ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

നവോത്ഥാന നായകർക്ക് സ്മാരകം നിർമ്മിക്കുന്നതിനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിൽ  അദ്വിതീയനാണ് ശ്രീനാരായണ ​ഗുരു. തലസ്ഥാനത്ത് ​ഗുരുവിന്റെ പ്രതിമ നിർമ്മാണം നടന്നുവരികയാണ്.

തിരുവനന്തപുരത്തെ വിജെടി ഹാൾ അയ്യങ്കാളിയുടെ നാമധേയത്തിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. അത് നാട് ശ്രദ്ധിച്ചു. ചില സ്മാരകങ്ങളുടെ നിർമ്മാണം മുന്നോട്ട് പോകേണ്ടതായി ഉണ്ട്. ഇക്കാര്യത്തിൽ  നവോത്ഥാന പ്രസ്ഥങ്ങളുമായി ചർച്ച ചെയ്ത് പരസ്പരം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും. ഈ വിഷയത്തിൽ വ്യത്യസ്ത നിലപാട് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ജില്ലാതല യോഗം നടന്നത്. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം വ്യക്തികളുമായി യോ​ഗത്തിൽ മുഖ്യമന്ത്രി നേരിട്ട് സംവദിച്ചു.

date