Skip to main content

*ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി: രണ്ടാം ഘട്ടത്തിനായി മന്ത്രിതല യോഗം ജൂലൈ 2 ന്

 

 

ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതിനായി ജൂലൈ 2 ബുധനാഴ്ച മന്ത്രിതല യോഗം ചേരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വ്യവസായ മന്ത്രി പി.രാജീവ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, കെ.ജെ. മാക്സി എം.എൽ.എ, കിഫ്ബി സി. ഇ. ഒ കെ.എം എബ്രഹാം എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ചെല്ലാനം തീരം പൂർണ്ണമായും സുരക്ഷിതമാക്കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതിക്ക് രൂപം നൽകാനാണ് യോഗം.

 

ചെല്ലാനം തീരത്ത് 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കിയിരുന്നു. 347 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ടം പൂർത്തിയാക്കിയത്. കടലിന് അഭിമുഖമായി മെഗാ വാക്ക് വേയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതായി നിർമ്മിച്ചു. സംസ്ഥാനത്തെ തീരസംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി

ടെട്രാപോഡ് കടൽ ഭിത്തിക്ക് പുറമേ

ബസാർ , കണ്ണമ്മാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമ്മാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തി പൂർക്കിയാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞക്ക് ശേഷം ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് ചെല്ലാനത്ത് ശാശ്വതമായ പരിഹാര പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. രണ്ടാം ഘട്ടത്തിലെ തുടർപദ്ധതിയെക്കുറിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിതല യോഗം ചർച്ച ചെയ്യും. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.

date