തേവലക്കര സ്‌കൂൾ മാനേജറെ അയോഗ്യനാക്കി, ഭരണം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക്
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുന്റെ മരണത്തിനു കാരണമായ സുരക്ഷാ വീഴ്ച മുൻനിർത്തി സ്‌കൂൾ മാനേജറെ അയോഗ്യനാക്കി മാനേജ്‌മെന്റ് പിരിച്ചുവിട്ട് ഉത്തരവിറക്കിയതായും ഭരണ ചുമതല വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് നൽകിയതായും പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
1958 ലെ കേരള വിദ്യാഭ്യാസ ആക്ട് സെക്ഷൻ പതിനാലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂളിലെ അപകടമരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി. ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിലെ പ്രഥമ അധ്യാപികയെ സസ്‌പെന്റ് ചെയ്തിരുന്നു.
മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട് ആൻഡ് ഗെയിഡ്‌സ് മുഖേന വീടുവച്ചു നൽകും. ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. കെ.എസ്.ഇ.ബി. അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറി. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെ.എസ്.റ്റി.എ. 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറും.
മിഥുൻ കേരളത്തിന്റെ മകനാണ്. സർക്കാർ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ് 3479/2025
- Log in to post comments