Skip to main content

ജില്ലയില്‍ ലാന്‍ഡ് ബാങ്ക്  പദ്ധതി വഴി ഭൂമിയുടെ അവകാശികളായത് 107 ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍

വര്‍ഷങ്ങളായി ഭൂരഹിതരായി തുടരുന്ന പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ് ബാങ്ക് പദ്ധതി. ഇടനിലക്കാരുടെ ചൂഷണങ്ങളില്ലാതെ, സുതാര്യവും കാര്യക്ഷമവുമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള ഭൂമി നല്‍കുന്ന ഈ പദ്ധതി വഴി ജില്ലയില്‍ ഇതു വരെ 25.42 ഏക്കര്‍ ഭൂമിയാണ് വിതരണം ചെയ്തത്. 107 കുടുംബങ്ങള്‍ക്കായാണ് ഈ ഭൂമി നല്‍കിയത്. പദ്ധതി ആരംഭിച്ച 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ ഇതു വരെയുള്ള കണക്കാണിത്.  

ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി, സുതാര്യത ഉറപ്പാക്കി, അധിവാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. ട്രൈബല്‍ റിഹാബിലിറ്റേഷന്‍/ഡെവലപ്പ്‌മെന്റ് മിഷന് (ടി.ആര്‍.ഡി.എം) കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ടി.ആര്‍.ഡി.എം നേരിട്ട് ഭൂമി വാങ്ങി ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന രീതിയിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഭൂമിയില്ലെന്ന് ഗ്രാമസഭയോ ഊരുകൂട്ടമോ പട്ടികവര്‍ഗ്ഗ വകുപ്പ് അല്ലെങ്കില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോ ഉറപ്പാക്കിയ കുടുംബങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക. ഭൂമി വാങ്ങുന്നതിനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായ ടി.ആര്‍.ഡി.എം പത്രത്തിലൂടെയും വെബ്‌സൈറ്റിലൂടെയും പ്രൊമോട്ടര്‍മാരുടെ സഹായത്തോടെയും അറിയിപ്പ് നല്‍കും. ഭൂമി വില്‍ക്കാന്‍ താല്പര്യമുള്ളവര്‍ കുറഞ്ഞത് ഒരു ഏക്കര്‍ വരുന്ന ഭൂമിക്ക് മാത്രമേ ഓഫര്‍ സമര്‍പ്പിക്കാനാവൂ. ഓഫറിനൊപ്പം സ്ഥലത്തിന്റെ രേഖകള്‍, സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, പതിനഞ്ച് വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുള്ള നിയമപരമായ പരിശോധന സര്‍ട്ടിഫിക്കറ്റ്, ഭൂമിയുടെ പ്രതീക്ഷിക്കുന്ന വില, ഉടമയുടെ സമ്മതപത്രം എന്നിവയും നല്‍കണം. ഓഫര്‍ ലഭിച്ചാല്‍ ഏഴ് ദിവസത്തിനകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍, (വനത്തോട് ചേര്‍ന്നിടങ്ങളില്‍) റേഞ്ച് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ചേര്‍ന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍, ഫോറസ്റ്റ് ഓഫീസര്‍, സര്‍വെ സൂപ്രണ്ട്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ചേര്‍ന്നുള്ള മറ്റൊരു കമ്മിറ്റി സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കും. വീടുകള്‍ പണിയാന്‍ സൗകര്യമുള്ളതാണോ, കൃഷിക്ക് യോജിച്ചതാണോ, റോഡ്, വൈദ്യുതി, കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണോ, വരുമാന മാര്‍ഗങ്ങള്‍ ഉണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിച്ചാണ് ഭൂമി തിരഞ്ഞെടുക്കുന്നത്. ഭൂമിയുടെ വില ജില്ലാ കളക്ടര്‍ അധ്യക്ഷനായ പര്‍ച്ചേസ് കമ്മിറ്റി നിശ്ചയിക്കും. ഉടമ പറയുന്ന വിലയും കമ്മിറ്റിയുടെ വിലയും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ച നടത്തി യുക്തിയായ നിരക്കില്‍ തീരുമാനിക്കും. പട്ടികവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ക്ക് സമീപമുള്ള ഭൂമികള്‍ക്കാണ് മുന്‍ഗണന. ഇങ്ങനെ വാങ്ങിയ ഭൂമി ഭാവിയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായി ലാന്‍ഡ് ബാങ്കായി സൂക്ഷിക്കും.

ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം ജില്ലയില്‍ ഭൂമി വാങ്ങിയതിന്റെ വിവരങ്ങള്‍ ഇപ്രകാരമാണ്:

2019-20 വര്‍ഷം: 2,78,50,535 രൂപ ചെലവഴിച്ച് ഒഴലപ്പതി, തെക്കേദേശം, തരൂര്‍-2, മണ്ണാര്‍ക്കാട്-2, കിഴക്കഞ്ചേരി-2 എന്നീ വില്ലേജുകളില്‍ നിന്ന് 7.30 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ആകെ 30 ഗുണഭോക്താക്കളെ കണ്ടെത്തി എല്ലാവര്‍ക്കും ഭൂമി വിതരണം ചെയ്തു.

2021-22 വര്‍ഷം: 3,22,01,643 രൂപ ചെലവഴിച്ച് മുതലമട-1, പട്ടഞ്ചേരി, പുതുശ്ശേരി ഈസ്റ്റ്, കാവശ്ശേരി-2 എന്നീ വില്ലേജുകളില്‍ നിന്ന് 9.02 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 42 ഗുണഭോക്താക്കളെ കണ്ടെത്തിയതില്‍ 37 പേര്‍ക്ക് ഭൂമി വിതരണം ചെയ്തു. അഞ്ച് ഗുണഭോക്താക്കള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ ശേഷിക്കുന്നു.

2022-23 വര്‍ഷം: 1,12,61,438 രൂപ ചെലവഴിച്ച് അലനല്ലൂര്‍-3 വില്ലേജില്‍ നിന്ന് ഒരാളുടെ 1.50 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഏഴ് ഗുണഭോക്താക്കളെ കണ്ടെത്തി എല്ലാവര്‍ക്കും ഭൂമി വിതരണം ചെയ്തു.

2023-24 വര്‍ഷം: 8,70,08,692 രൂപ ചെലവഴിച്ച് കരിമ്പ-1 വില്ലേജിലെ ഒരാളുടെ 10 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഈ ഭൂമിയില്‍ 43 ഗുണഭോക്താക്കളെ കണ്ടെത്തി. ഇതില്‍ 33 പേര്‍ക്ക് ഭൂമി വിതരണം ചെയ്തു.

അവശേഷിക്കുന്ന ഗുണഭോക്താക്കള്‍ക്കും ഭൂമി അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും, രേഖകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പട്ടയം അനുവദിക്കുമെന്നും ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു.

 

 

date