Skip to main content

മധുരം ജീവിതം ലഹരിവിരുദ്ധ ഓണാഘോഷം - മത്സര വിജയികൾക്ക്‌ മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു

 ഇരിങ്ങാലക്കുട നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടന്നുവന്നിരുന്ന "മധുരം ജീവിതം"ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയിലെ  വിജയികൾക്ക്‌   ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിമന്ത്രി ഡോ. ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു.  ലഹരിവിരുദ്ധ ബോധവത്കരണ പ്രചരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ രാസലഹരിക്കെതിരെ വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷനായാണ് വിവിധ ഓണാഘോഷ പരിപാടികൾ നടന്നുവന്നിരുന്നത്. 

രണ്ടു ദിവസങ്ങളിലായി ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിലും, സെന്റ് ജോസഫ്സ് കോളേജിലും കണ്ടാരംതറ മൈതാനത്തുമാണ് ഓണപ്പരിപാടികൾ  അരങ്ങേറിയത്.

ഓണക്കളി മത്സരത്തിൽ അസ്ത്ര ഞാറയ്ക്കൽ ഒന്നാം സ്ഥാനവും ശിവകാർത്തികേയ നോർത്ത് പറവൂർ രണ്ടാം സ്ഥാനവും നേടി. ബാലമുരുകൻ പുല്ലൂറ്റും കാവിലമ്മ കാട്ടൂരും  മൂന്നാം സ്ഥാനം പങ്കിട്ടു.
ഒന്നാം സ്ഥാനക്കാർക്ക് 20000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും (5000 രൂപ വീതം ഇരു ടീമുകൾക്ക് )  ട്രോഫിയും സർട്ടിഫിക്കറ്റുകളും മന്ത്രി സമ്മാനിച്ചു.

നാടൻപാട്ട് മത്സരത്തിൽ കതിരോല ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും,എഗറ്  കലാസംഘം കാട്ടൂർ രണ്ടാം സ്ഥാനവും വെട്ടം ഫോക്ക് ബാൻഡ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് 7000 രൂപയും രണ്ടാം സ്ഥാനക്കാർക്ക്  5000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും മന്ത്രി സമ്മാനിച്ചു. ജൂനിയർ വിഭാഗം നാടൻപാട്ട് വിഭാഗത്തിൽ സമയ കലാഭവൻ കൊറ്റനെല്ലൂർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.

ഇതോടൊപ്പം സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കുമായി സംഘടിപ്പിച്ച കലാസാഹിത്യ രചനാ മത്സരങ്ങളുടെ ഫലം ഉടൻ തന്നെ പ്രഖ്യാപിച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ പൊതുപരിപാടിയിൽ വെച്ച് നൽകുമെന്നും മന്ത്രി ആർ.ബിന്ദു. അറിയിച്ചു.

ആവേശത്തോടെയുള്ള മത്സരാർത്ഥികളുടെ പ്രകടനവും ജനങ്ങളുടെ നിറഞ്ഞു  സാന്നിധ്യവും സഹകരണവും "മധുരം ജീവിതം" ക്യാമ്പയിൻ വിജയമാക്കിതീർത്തതായി മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട  വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷൻ ‘മധുരം ജീവിതം’ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി നിയോജകമണ്ഡലത്തിൽ ഇനിയും വേറിട്ട ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

date