Skip to main content

'സർഗോത്സവം 2018' കലാമാമാങ്കത്തിന് ഇന്നു തിരിതെളിയും

 

പട്ടികവർഗ വികസന വകുപ്പിനു കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാർഥികളുടെ സംസ്ഥാന കലാമേളയായ 'സർഗോത്സവ'ത്തിന് അനന്തപുരിയിൽ ഇന്നു (ഡിസംബർ 03) തിരിതെളിയും. ഡിസംബർ അഞ്ചു വരെ കനകക്കുന്നിലെ നിശാഗന്ധി, സൂര്യകാന്തി വേദികളിലായാണു സർഗോത്സവം അരങ്ങേറുക. സംസ്ഥാനത്തെ 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽനിന്നും 112 പ്രീ മെട്രിക് ഹോസ്റ്റലുകളിൽനിന്നുമുള്ള നൂറുകണക്കിനു വിദ്യാർഥികൾ മൂന്നു നാൾ നഗരത്തിന് കലാവിരുന്നൊരുക്കും.

ഇന്നു രാവിലെ 11ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പട്ടികജാതി - പട്ടികവർഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ സർഗോത്സവത്തിനു തിരിതെളിയിക്കും. കെ. മുരളീധരൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. കലോത്സവത്തിനു മുന്നോടിയായി വെള്ളയമ്പലത്തുനിന്ന് കനകക്കുന്നിലേക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികളും രാഷ്ട്രീയ സാംസ്‌കാരിക ഗോത്ര മേഖലകളിലെ പ്രമുഖരും അണിനിരക്കും.

നിശാഗന്ധിക്കും സൂര്യകാന്തിക്കും പുറമേ നീലാംബരി, നീലക്കുറിഞ്ഞി, കണിക്കൊന്ന എന്നിങ്ങനെ മൂന്ന് വേദികൾകൂടി സർഗോത്സവത്തിനായി ഒരുക്കിയിട്ടുണ്ട്. സീനിയർ വിഭാഗത്തിൽ 20ഉം ജീനിയർ വിഭാഗത്തിൽ 12ഉം ഇനങ്ങളിലാണു മത്സരങ്ങൾ. നാടോടിനൃത്തം, സംഘനൃത്തം, സംഘഗാനം, മിമിക്രി, മോണോആക്ട്, നാടകം, ലളിതഗാനം, കവിതാരചന, ഉപന്യാസം, പെയ്ന്റിങ് തുടങ്ങിയവയ്ക്കു പുറമേ പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്.

പരമ്പരാഗത നൃത്തം, സംഘഗാനം, കവിതാപാരായണം, കവിതാരചന, ഉപന്യാസം, പ്രസംഗം എന്നീ ഇനങ്ങളിലാണ് ഇന്നു മത്സരങ്ങൾ നടക്കുന്നത്. വിജയികൾക്ക് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അനുവദിക്കുന്ന രീതിയിൽത്തന്നെ ഗ്രേസ് മാർക്കും നൽകും.

 

date