Skip to main content

അനന്തപുരിയില്‍ വനിതാ മതില്‍ ഒരുങ്ങുന്നത് 43.5 കിലോ മീറ്റര്‍ നീളത്തില്‍

 

** നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ വനിതകള്‍ അണിനിരക്കും
** 14 നിയോജക മണ്ഡലങ്ങള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചു

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടംനേടാനൊരുങ്ങുന്ന വനിതാ മതില്‍ തിരുവനന്തപുരത്ത് ഒരുങ്ങുന്നത് 43.5 കിലോ മീറ്റര്‍ ദൂരത്തില്‍. ജില്ലയുടെ വടക്കേ അറ്റമായ കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമവരെ നീളുന്ന മനുഷ്യ മതിലിനായി സമൂഹത്തിന്റെ നാനാതുറകളിലുള്ള വനിതകള്‍ കൈകോര്‍ക്കും. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചു നല്‍കിയാണ് മതില്‍ തീര്‍ക്കുന്നത്.

ഓരോ മണ്ഡലത്തില്‍നിന്നുമുള്ളവര്‍ക്ക് പരമാവധി എളുപ്പത്തില്‍ എത്തിച്ചേരാനാകും വിധമാണു സ്ഥലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി കണ്‍വീനര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.

കടമ്പാട്ടുകോണം മുതല്‍ തട്ടുപാലം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം വര്‍ക്കല മണ്ഡലത്തില്‍നിന്നുള്ള വനിതകള്‍ മതിലിനായി അണിനിരക്കും. തട്ടുപാലം മുതല്‍ ആയാംകോണം വരെയുള്ള രണ്ടര കിലോമീറ്റര്‍ വാമനപുരം മണ്ഡലത്തിലെയും ആയാംകോണം മുതല്‍ കെ.ടി.സി.ടി. ആശുപത്രി വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം നെടുമങ്ങാട് മണ്ഡലത്തിലെയും കെ.ടി.സി.ടി. ആശുപത്രി മുതല്‍ ആറ്റിങ്ങല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം ആറ്റിങ്ങല്‍ മണ്ഡലത്തിലെയും വനിതകള്‍ മതിലിന്റെ ഭാഗമാകും.

ആറ്റിങ്ങല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് മുതല്‍ കോരാണി ജങ്ഷന്‍ വരെയുള്ള നാലു കിലോമീറ്ററില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍നിന്നുള്ളവരാണ് മതില്‍ ഒരുക്കേണ്ടത്. കോരാണി ജങ്ഷന്‍ മുതല്‍ ചെമ്പകമംഗലം വരെയുള്ള 2.2 കിലോമീറ്റര്‍ ദൂരം കോവളം മണ്ഡലത്തില്‍ നിന്നെത്തുന്ന വനിതകള്‍ മതില്‍ തീര്‍ക്കും. ചെമ്പകമംഗലം മുതല്‍ മംഗലപുരം ജങ്ഷന്‍ വരെയുള്ള 2.1 കിലോമീറ്റര്‍ സ്ഥലത്ത് നേമം മണ്ഡലവും മംഗലപുരത്തുനിന്ന് സി.ആര്‍.പി.എഫ് ജങ്ഷന്‍ വരെയുള്ള രണ്ടര കിലോമീറ്ററില്‍ നെയ്യാറ്റിന്‍കര മണ്ഡലവും സി.ആര്‍.പി.എഫ് ജങ്ഷന്‍ മുതല്‍ വെട്ടുറോഡ് മുത്താരമ്മന്‍ ക്ഷേത്രം വരെയുള്ള രണ്ടര കിലോമീറ്ററില്‍ അരുവിക്കര മണ്ഡലവും മതില്‍ ഒരുക്കും.

വെട്ടുറോഡ് മുതല്‍ കഴക്കൂട്ടം ജങ്ഷന്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ കാട്ടാക്കട മണ്ഡലത്തില്‍നിന്നും കഴക്കൂട്ടം മുതല്‍ കൊടുത്തറ യോഗീശ്വര ക്ഷേത്രം വരെയുള്ള രണ്ടു കിലോമീറ്റര്‍ പാറശാല മണ്ഡലത്തില്‍നിന്നും എത്തുന്ന വനിതകള്‍ മതില്‍ ഒരുക്കും. യോഗീശ്വര ക്ഷേത്രം - കല്ലമ്പള്ളി  3.8 കിലോമീറ്റര്‍ റീച്ചില്‍ കഴക്കൂട്ടം മണ്ഡലത്തിലെയും തുടര്‍ന്നു കല്ലമ്പള്ളി മുതല്‍ ചാലക്കുഴി ജങ്ഷന്‍ വരെയുള്ള 3.5 കിലോമീറ്ററില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെയും സ്ത്രീകള്‍ മതിലിന്റെ ഭാഗമാകും. ചാലക്കുഴി ജങ്ഷന്‍ മുതല്‍ മതില്‍ അവസാനിക്കുന്ന വെള്ളയമ്പലം ജങ്ഷന്‍ വരെയുള്ള മൂന്നര കിലോമീറ്റര്‍ ഭാഗത്ത് തിരുവനന്തപുരം മണ്ഡലത്തിലെ വനിതകളാകും മതിലില്‍ അണിചേരുന്നത്.

വനിതാ മതില്‍ വന്‍ വിജയമാക്കാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സംഘാടക സമിതികള്‍ രൂപീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 18 നു മുന്‍പ് ഈ യോഗങ്ങള്‍ പൂര്‍ത്തിയാകും. ഇതിനു ശേഷം കോര്‍പ്പറേഷന്‍ വാര്‍ഡ് തലത്തിലും മുനിസിപ്പാലിറ്റി തലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടക സമിതി രൂപീകരണം നടക്കും. ഓരോ നിയമസഭാ മണ്ഡലത്തിലേയും സംഘാടന ചുമതല പ്രത്യേക ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്കു നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 2781/2018)

 

date