സരസ് മേളയിൽ ശ്രദ്ധ നേടി ലാമോസിൻ്റെ ചക്കക്കുരു ബിസ്ക്കറ്റ്
പാലക്കാട് ജില്ലക്കാർക്ക് സുപരിചിതമായ ലാമോസ് ബ്രാൻഡിൻ്റെ ചക്കക്കുരു ബിസ്കറ്റ് ദേശീയ സരസ് മേളയിൽ ശ്രദ്ധ നേടി. കുടുംബശ്രീ പ്രവർത്തകയും തൃത്താല സ്വദേശിനിയുമായ ലത മോഹൻ്റെ സംരംഭമാണിത്. 80 രൂപയാണ് ചക്കക്കുരു ബിസ്ക്കറ്റിൻ്റെ വില. ഇതു മാത്രമല്ല ഇവരുടെ ചക്കപ്പായസത്തിനും മേളയിൽ നല്ല വിൽപ്പനയാണ്.
സരസ് മേളയുടെ ഉദ്ഘാടന പരിപാടിയിൽ മുഖ്യമന്ത്രിക്കും വിശിഷ്ടാത്ഥികൾക്കും നൽകിയ സ്നേഹ സമ്മാനവും ലത മോഹൻ്റെ ലാമോസ് വിഭവങ്ങളായിരുന്നു. ചക്കയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളിച്ച് കടൽ കടന്നും പെരുമ നേടിയ ലാമോസ് ബ്രാൻഡിൽ ചക്ക കേക്ക്, പുട്ട് പൊടി, ഹൽവ, ചപ്പാത്തിപ്പൊടി എന്നിവ ലഭ്യമാണ്. സരസ് മേളയുടെ 110 -ാം നമ്പർ സ്റ്റാളിലാണ് ഉൽപ്പന്നങ്ങൾ ലഭിക്കുന്നത്.
അഞ്ഞൂറോളം ചക്കയാണ് ഒരു മാസത്തെ ചക്ക ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.അമേരിക്കയിലും ഗൾഫിലും ലാമോസിന് ആവശ്യക്കാരേറെയാണ്.
2024 ൽ മേഴത്തൂരിലാണ് കുടുംബശ്രീയുടെ എസ് വി ഇ പി (സ്റ്റാർട്ടപ്പ് വില്ലേജ് എൻ്റർപ്രനർഷിപ്പ് പ്രോഗ്രാം) പദ്ധതിയിലൂടെ ലാമോസ് അഗ്രി പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിച്ചത്.ചക്ക വിദേശത്തും പ്രിയമായതോടെ ഓൺലൈൻ വഴിയും വിപണനം തുടങ്ങി.തൃത്താലയിൽ കൃഷി വകുപ്പിന്റെ സമൃദ്ധി ഷോപ്പിലൂടെയും വിപണനം നടത്തുന്നുണ്ട്.
- Log in to post comments