വിവരാവകാശ കമ്മീഷൻ സിറ്റിംഗ്; പരിഗണിച്ച 28 കേസുകളും തീർപ്പാക്കി
സംസ്ഥാന വിവരാവകാശ കമ്മീഷൻ സിറ്റിംഗിൽ പരിഗണിച്ച 28 പരാതികളിലും തീർപ്പ്. സംസ്ഥാന വിവരാവകാശ കമ്മീഷണർ സോണിച്ചൻ പി. ജോസഫിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പരാതികളാണ് ഇരുവിഭാഗങ്ങളെയും കേട്ട ശേഷം പരിഹരിച്ചത്. കക്ഷികളും എതിർകക്ഷികളായ ഉദ്യോഗസ്ഥരും സിറ്റിംഗിൽ നേരിട്ട് ഹാജരായിരുന്നു.
ആരോഗ്യ സർവ്വകലാശാലയുമായി ബന്ധപ്പെട്ട് വന്ന മൂന്ന് കേസുകളിലാണ് കമ്മീഷൻ പ്രധാന ഇടപെടൽ നടത്തിയത്. ആരോഗ്യ സർവ്വകലാശാലയിൽ രണ്ട് അപ്പീൽ അധികാരികൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ഇതിൻ്റെ നിയമസാധ്യതകൾ പരിശോധിച്ച് ഉചിതമായ നടപടി എടുക്കുമെന്നും കമ്മീഷൻ അറിയിച്ചു.
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികളിൽ പലരും ദിവസങ്ങളോളം നീളുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് ആവശ്യപ്പെടുന്നത്. ഇത്രയും ദൈർഘ്യമേറിയ ദൃശ്യങ്ങൾ നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അപേക്ഷകരെ ബോധ്യപ്പെടുത്തിയതായും കൃത്യമായ സമയവും തീയതിയും രേഖപ്പെടുത്തിയ ചെറിയ കാലയളവിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടാൽ അത് നൽകാൻ പോലീസിന് നിർദ്ദേശം നൽകുമെന്നും കമ്മീഷൻ പറഞ്ഞു.
- Log in to post comments