Skip to main content

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

വിദ്യാലയങ്ങള്‍ സജ്ജം: ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായി

തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ജില്ലാ വികസന സമിതി യോഗം എ.ഡി.എം സി.എസ്. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, എം. റഹ്‌മത്തുള്ള, ടി.പി അഷ്റഫലി, വി.എസ് ജോയ്, പി.കെ നവാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി ഷാജു, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്‌കൂളുകള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള സ്‌കൂള്‍ ഫിറ്റ്‌നസ് പരിശോധനകള്‍  പൂര്‍ത്തിയായിട്ടുണ്ട്. ചുരുക്കം ചിലയിടങ്ങളില്‍ ചെറിയ രീതിയിലുള്ള അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഞായറാഴ്ചയോടെ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണം 90 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വര്‍ക്ക് ബുക്ക്, ഐ.ടി ബുക്ക് എന്നിവ ചിലയിടങ്ങളില്‍ നല്‍കാനുണ്ട്. ഇവയുടെ വിതരണം ആദ്യ ആഴ്ചയില്‍ പൂര്‍ത്തിയാക്കുമെന്നും യോഗത്തില്‍ അറിയിച്ചു. എം.എല്‍.എമാരായ ടി.പി ഇബ്രാഹിം, ടി.പി അഷ്റഫലി എന്നിവരാണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.

കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാത 66-ല്‍ സര്‍വീസ് റോഡ് തകരുകയും വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്ത പുത്തനത്താണി, ഉണ്ണിയാല്‍, ചുങ്കം പ്രദേശങ്ങളില്‍ ഡ്രൈനേജ് നിര്‍മാണത്തിന് നടപടി ആരംഭിച്ചതായി ദേശീയപാത പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു. അപകടാവസ്ഥ പരിഹരിക്കുന്നതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള നിര്‍മ്മാണ ഫണ്ടായ 12.87 കോടി രൂപ ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു. മഴക്കാലത്ത് വെള്ളം വീടുകളിലേക്കൊഴുകി ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും. ദേശീയപാതയില്‍ അശാസ്ത്രീയമായ ഡ്രെയിനേജ് നിര്‍മാണം മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ സ്ഥലപരിശോധന നടത്തി പരിഹരിക്കണമെന്ന് ടി.വി.ഇബ്രാഹിം എം.എല്‍.എ.ആവശ്യപ്പെട്ടു.

മഴക്കാല രോഗങ്ങള്‍ പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പി.കെ നവാസ് എം.എല്‍.എയുടെ ചോദ്യത്തിന് മറപടിയായി ഡി.എം.ഒ അറിയിച്ചു. സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ജില്ലയില്‍ കൂടുതല്‍  ഭീഷണിയായ എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്നും ഇതു സംബന്ധിച്ച നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഡി.എം.ഒ. അറിയിച്ചു.

2025-26 സാമ്പത്തിക വര്‍ഷം ജില്ലയിലെ വിവിധ വകുപ്പുകളുടെ പദ്ധതിച്ചെലവ് 96.07 ശതമാനമാണെന്ന് യോഗം വിലയിരുത്തി. 349 സംസ്ഥാന പദ്ധതികളില്‍ 95.95 ശതമാനവും അഞ്ചു സമ്പൂര്‍ണ കേന്ദ്ര പദ്ധതികളില്‍ 99.27 ശതമാനവും മറ്റ് കേന്ദ്ര പദ്ധതികളില്‍ 96.23% വുമാണ് പദ്ധതിയിനത്തില്‍ ചെലവഴിച്ചത്.

date