പാടശേഖരങ്ങളില്‍ നിന്ന് മില്ലിലേക്കുള്ള നെല്ല് ലോറികളില്‍ ജിപിഎസ് നിര്‍ബന്ധമാക്കും -മന്ത്രി അനൂപ് ജേക്കബ്
കോഴിക്കോട്: പാടശേഖരങ്ങളില്‍നിന്ന് മില്ലുകളിലേക്ക് നെല്ല് കയറ്റി അയക്കുന്ന ട്രക്കുകളിലും ലോറികളിലും ജിപിഎസ് ട്രാക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ലോറികളില്‍ ജിപിഎസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മില്ലുകാര്‍ ഉറപ്പാക്കണം. ഇതോടെ പാടശേഖരം മുതല്‍ റേഷന്‍കടകള്‍ വരെയുള്ള ധാന്യനീക്കം സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ നിരീക്ഷണത്തിലാവും.
സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണവും, മില്ലുകളിലേക്കുള്ള കയറ്റി അയയ്ക്കലും സുതാര്യമാക്കാനും അഴിമതി തടയാനുമാണു നെല്ലും അരിയും കൊണ്ടുപോകുന്ന എല്ലാ ലോറിയിലും ജിപിഎസ് ട്രാക്കിംഗ് സംവിധാനമെന്ന് മന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
മില്ലുകളില്‍നിന്ന് ഗോഡൗണുകളിലേക്കും റേഷന്‍ വിതരണ കേന്ദ്രങ്ങളിലേക്കുമുള്ള ലോറികളില്‍ ജിപിഎസ് ഉണ്ട്. അതിനായി സി- ഡാക് തയാറാക്കിയ വെഹിക്കിള്‍ ട്രാന്‍സ്പോര്‍ട്ട് ഫ്ളീറ്റ് മാനേജ്മെൻ്റ് സിസ്റ്റമാണ് (വി.റ്റി.എഫ്.എം.എസ്) ജിപിഎസ് നിയന്ത്രിക്കുന്നത്. അതില്‍ ഒരു മൊഡ്യൂള്‍ കൂടി ചേര്‍ത്താല്‍ ഭക്ഷ്യധാന്യ ഗതാഗത വാഹനങ്ങളില്‍ സമ്പൂര്‍ണ്ണ വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം (വിറ്റിഎസ്) നടപ്പാകും.
ലോറികളുടെ സഞ്ചാരപാത (ലൊക്കേഷന്‍) തത്സമയം നിരീക്ഷിക്കല്‍, വഴിമാറ്റം തടയല്‍, നെല്ല് കടത്തല്‍ തടയല്‍, മില്ലുകളില്‍ നെല്ല് സമയബന്ധിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കല്‍, സഞ്ചാരം കുറ്റമറ്റതാക്കല്‍ (റൂട്ട് ഒപ്റ്റിമൈസേഷന്‍) തുടങ്ങിയവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പി.ആര്.എസ്. ബില്ലിലെ വാഹനനമ്പറും നെല്ലിൻ്റെ അളവും ഉപയോഗിച്ച് കൃത്യത ഉറപ്പാക്കാം.
സപ്ലൈകോയുടെ ഔദ്യോഗിക പാഡി പോര്‍ട്ടല്‍ വഴി നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും സ്റ്റാറ്റസുകളും പരിശോധിക്കാനാവും. കൊമേഴ്സ്യല്‍ വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്ന എഐഎസ് 140 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഇതു നടപ്പാക്കുന്നതെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
- Log in to post comments