Skip to main content

കരകുളത്ത് അജൈവ സംരക്ഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

 

പ്ലാസ്റ്റിക് മാലിന്യത്തെ പുനരുപയോഗയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ കരകുളം ഗ്രാമപഞ്ചായത്തിൽ അജൈവ സംരക്ഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. വൃത്തിയാക്കിയ പ്ലാസ്റ്റിക് വസ്തുക്കളാണ് കല്ലയം മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ശേഖരിക്കുന്നത്. കരകുളം ഗ്രാമപഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് അജൈവ സംരക്ഷണ കേന്ദ്രം ആരംഭിച്ചത്. ഏഴ് ലക്ഷം രൂപയാണ് പദ്ധതിചെലവ്.

അജൈവ സംരക്ഷണ കേന്ദ്രം 50 ഹരിത കർമസേനാംഗങ്ങളുമായാണ് തുടക്കം കുറിച്ചത്. ഹരിതകർമസേനാംഗങ്ങൾ പഞ്ചായത്തിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കൾ ശേഖരിച്ച് ഈ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇവർ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെത്തി ഉപയോഗ ശേഷം മാറ്റി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് അജൈവ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കും.  ഒരു ലോഡ് പ്ലാസ്റ്റിക് ശേഖരിച്ച് കഴിയുമ്പോൾ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഉടൻ പ്രവർത്തനമാരംഭിക്കാനൊരുങ്ങുന്ന  പ്ലാസ്റ്റിക് ഗ്രേഡിങ് യൂണിറ്റിൽ  എത്തിക്കും.

റോഡ് ടാർ ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവ ഉപയോഗിക്കുന്നതിലൂടെ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും മുക്തി നേടുന്നതിനോടൊപ്പം ഇവ ഫലപ്രദമായി പുനരുപയോഗയോഗ്യമാക്കാനും സാധിക്കുമെന്ന് കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില പറഞ്ഞു.  സൗഹാർദ്ദമായി മാറിക്കൊണ്ട്  ആവശ്യത്തിന് ഉപയോഗിക്കുകയും ഉപയോഗ ശേഷം വലിച്ചെറിയാതെ പുനരുപയോഗപ്രദമാക്കുകയെന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ഹരിതകർമസേനയുടെ ശക്തമായ പങ്കാളിത്തത്തോടെ മാലിന്യത്തിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
   (പി.ആർ.പി. 38/2019)

 

date