പൂട്ടിക്കിടന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാല എക്സ്ഗ്രേഷ്യ; 1.96 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്ത് ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സൊസൈറ്റികൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാല എക്സ്ഗ്രേഷ്യ ധനസഹായം വിതരണം ചെയ്യുന്നതിനായി 1,90,62,000 രൂപ അനുവദിച്ചു. ലേബർ കമ്മീഷണറുടെ ഉത്തരവനുസരിച്ച് ഒരു തൊഴിലാളിക്ക് 2,000 രൂപ നിരക്കിൽ 9,531 തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക.
ജില്ലാ ലേബർ ഓഫീസർമാർക്ക് ബിഎഎംഎസ് മുഖേന തുക അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം 1,224, കൊല്ലം 305, പത്തനംതിട്ട 13, ആലപ്പുഴ 1,666, കോട്ടയം 202, ഇടുക്കി 1,816, എറണാകുളം 467, തൃശൂർ 634, പാലക്കാട് 1,439, മലപ്പുറം 90, കോഴിക്കോട് 1,089, കണ്ണൂർ 500, കാസർഗോഡ് 86 എന്നതാണ് ജില്ല തിരിച്ചുള്ള ഗുണഭോക്താക്കളുടെ എണ്ണം.
ഇടുക്കി ജില്ലയിലെ വണ്ടൻമേട് പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ റിപ്പോർട്ട് പ്രകാരം 2024 മാർച്ച് 24 മുതൽ പൂട്ടിക്കിടന്നിരുന്ന നെടുംപറമ്പിൽ എസ്റ്റേറ്റ് 2026 ജൂലൈ 2 മുതൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നെടുംപറമ്പ് എസ്റ്റേറ്റിലെ തൊഴിലാളികളെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ജില്ലാ ലേബർ ഓഫീസർമാർ അടിയന്തരമായി നടപടി സ്വീകരിച്ച് അനുവദിച്ച തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
പി.എൻ.എക്‌സ്. 3306/2026
- Log in to post comments