Skip to main content

പരിസ്ഥിതി സംരക്ഷണത്തിൽ മാധ്യമങ്ങൾക്ക് ജനങ്ങളെ ശരിയായ ദിശയിൽ നയിക്കാനാകും: മന്ത്രി സണ്ണി ജോസഫ്

#മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ത്രിദിന  'മീഡിയ കപ്പാസിറ്റി സ്‌ട്രെങ്ങ്തനിംഗ് വർക്ക്‌ഷോപ്പ് ' ഉദ്ഘാടനം ചെയ്തു#

പ്രകൃതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ പൊതുജനങ്ങളിൽ ശരിയായ അവബോധം വളർത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കാനും അവരെ ശരിയായ ദിശയിൽ നയിക്കാനും മാധ്യമ മേഖലയ്ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സംസ്ഥാന ജൈവവൈവിധ്യ  ബോർഡിന്റെയും ദേശീയ ജൈവവൈവിധ്യ  അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആനയറ സമേതിയിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ത്രിദിന  'മീഡിയ കപ്പാസിറ്റി സ്‌ട്രെങ്ങ്തനിംഗ് വർക്ക്‌ഷോപ്പ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ കാലാവസ്ഥയും നദികളും കാടുകളും ജൈവവൈവിധ്യവും കൊണ്ടാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പേര് ലഭിച്ചത്. എന്നാൽ ഇന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മഴയുടെ താളം തെറ്റുകയും ചൂട് കൂടുകയും പ്രകൃതിക്ഷോഭങ്ങൾ പതിവാകുകയും ചെയ്യുന്നു. നദികളും കിണറുകളും വേഗത്തിൽ വറ്റി വരളുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരം പരിസ്ഥിതി വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ കൃത്യമായി പഠിപ്പിക്കാനും ബോധവൽക്കരിക്കാനും സിലബസുകൾക്ക് അതീതമായി മാധ്യമങ്ങൾക്ക് സാധിക്കണം. പരിസ്ഥിതി ദുർബല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന അനാവശ്യമായ ഭീതി അകറ്റാൻ മാധ്യമങ്ങൾ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. 

കസ്തൂരിരംഗൻ റിപ്പോർട്ടിൽ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ ആയി നിർദ്ദേശിച്ചിരുന്നെങ്കിലും, തുടർന്ന് വന്ന ഉമ്മൻ വി. ഉമ്മൻ സമിതിയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര കരട് വിജ്ഞാപനത്തിൽ ഇത് 9,993.7 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഇതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ്. പിന്നീട് സമർപ്പിച്ച നിർദ്ദേശങ്ങളിൽ ഇത് 8,590 ചതുരശ്ര കിലോമീറ്ററായി വീണ്ടും പരിഷ്‌കരിച്ചു.

കൃഷിസ്ഥലങ്ങൾ, ജനവാസ മേഖലകൾ, തോട്ടങ്ങൾ എന്നിവ പൂർണ്ണമായും ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് സർക്കാരിന്റെ ഉറച്ച നിലപാട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഉന്നതതല ചർച്ചകൾ നടത്തിയിട്ടുണ്ട്. ഭൂവിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലുമുള്ള കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വനമേഖലയല്ലാത്ത ജനവാസ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടില്ലെന്ന യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ മാധ്യമപ്രവർത്തകർക്കായി തയാറാക്കിയ 'റിപ്പോർട്ടിംഗ് ഓൺ നേച്ചർ: എ കംപെൻഡിയം ഓഫ് ബയോഡൈവേഴ്‌സിറ്റി ആൻഡ് ക്ലൈമറ്റ് ചേഞ്ച് ടേംസ്', സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2025-26 വർഷത്തെ ആനുവൽ റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പതിപ്പ്, 'ജൈവവൈവിധ്യ ക്ലബ്ബുകളും ഹരിത ജയഗാഥകളും' എന്നീ മൂന്ന് പുസ്തകങ്ങളും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനം, കാർഷിക ജൈവവൈവിധ്യം, തീരദേശ പരിസ്ഥിതി, മനുഷ്യ വന്യജീവി സംഘർഷം, നഗര ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകളും പുഞ്ചക്കരി, പെരിങ്ങമ്മല, മങ്കയം, കഠിനംകുളം കണ്ടൽക്കാട്, മുതലപ്പൊഴി തുടങ്ങിയ സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകർക്കായി ഫീൽഡ് വിസിറ്റും ശില്പശാലയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 19ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി ഡോ. എസ്.എം. വിജയാനന്ദ്
 പങ്കെടുക്കും.

മൊംഗാബേ ഇന്ത്യ എഡിറ്റോറിയൽ ഡയറക്ടർ ഗോപികൃഷ്ണ വാര്യർ, കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽ കുമാർ, ബോർഡ് മെമ്പർമാരായ ഡോ. ആർ.വി. വർമ്മ, ഡോ. മിനിമോൾ ജെ.എസ്, ഡോ. എ.വി. സന്തോഷ് കുമാർ,  സയന്റിഫിക് ഓഫീസർ ഡോ വി. ഉണ്ണികൃഷ്ണൻ, സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date