Skip to main content

ഈ സർക്കാർ ഒരു ലക്ഷത്തിലേറെ ഭൂരഹിതർക്കു പട്ടയം നൽകി മന്ത്രി ഇ. ചന്ദ്രശേഖരൻ

 

**കാലാവധി പൂർത്തിയാക്കുംമുൻപ് ശേഷിക്കുന്ന ഭൂരഹിതർക്കും പട്ടയം

ഈ സർക്കാർ അധികാരത്തിലെത്തി രണ്ടര വർഷത്തിനിടെ സംസ്ഥാനത്ത് ഭൂരഹിരതരായ ഒരു ലക്ഷത്തിലേറെ പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ശേഷിക്കുന്ന ഭൂരഹിതർക്കു സർക്കാരിന്റെ കാലാവധി പൂർത്തിയാകും മുൻപു പട്ടയം നൽകാനുള്ള നടപടികൾ   പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 444 ഭൂരഹിതർക്കു മേളയിൽ പട്ടയവും കൈവശാവകാശ രേഖയും വിതരണം ചെയ്തു.

ഭൂരഹിതരായ അർഹതപ്പെട്ട മുഴുവൻപേർക്കും പട്ടയം നൽകുകയെതാണു സർക്കാരിന്റെ    നയമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. നിയമാനുസൃത നടപടികളിലൂടെ അർഹതപ്പെട്ടവർക്കു പരമാവധി വേഗത്തിൽ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികളിലാണു റവന്യൂ വകുപ്പ്. മിച്ചഭൂമി ഏറ്റെടുത്ത് അർഹതപ്പെട്ടവർക്കു നൽകുന്നതിനു ചില സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. റവന്യൂ പുറമ്പോക്കുകൾ പതിച്ചുകിട്ടാൻ കാത്തിരിക്കുന്നവരുടെ അപേക്ഷകളിൽ നിയമാനുസൃതമായ തീർപ്പുണ്ടാകും. ലാൻഡ് അസസ്‌മെന്റ് കമ്മിറ്റികൾവഴിയുള്ള ഭൂമി വിതരണത്തിന്റെ നടപടികളും നടക്കുന്നുണ്ട്.

ഈ മാസം 21ന് തൃശൂരിലും 22ന് ഇടുക്കിയിലും നിശ്ചയിച്ചിരിക്കുന്ന പട്ടയമേളകൾ കൂടി പൂർത്തിയാകുമ്പോൾ കഴിഞ്ഞ രണ്ടര വർഷത്തിനിടെ 1,05,000 ഭൂരഹിതർക്കു സ്വന്തമായി ഭൂമി എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള സർക്കാർ നടത്തുന്ന പ്രവർത്തനത്തിനൊപ്പം നിൽക്കുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ചടങ്ങിൽ അധ്യക്ഷത വഹിച്ച          സഹകരണം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. ജില്ലയിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ ഭൂരഹിതരായവർക്കാണ് പട്ടയമേളയിലൂടെ സ്വന്തമായി ഭൂമി നൽകിയത്. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലുള്ളവർക്കായി പ്രത്യേകം പട്ടയമേള നടത്തും.

കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ കെ. ആൻസലൻ, ഐ.ബി. സതീഷ്, വി.എസ്. ശിവകുമാർ, ജില്ലാ കളക്ടർ കെ. വാസുകി, എ.ഡി.എം. വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർമാരായ ജോൺ.വി.സാമുവൽ, സാം ക്ലീറ്റസ്, അനു എസ്. നായർ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
   (പി.ആർ.പി. 40/2019)

 

date