Skip to main content

അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ആധുനിക സംസ്ഥാനമായി മാറി; മന്ത്രി ജി സുധാകരന്‍

 

അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ആധുനിക സംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ചിപ്പിലിത്തോട്-വട്ടച്ചിറ-തുഷാരഗിരിറോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം പ്രധാന ഭരണലക്ഷ്യമായി കാണുന്ന സര്‍ക്കാറാണ് അധികാരത്തിലുള്ളത്. പുറന്തള്ളപ്പെട്ടുപോയ നഗരങ്ങളും ഗ്രാമങ്ങളും ഈ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു വരികയാണ്. വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള ജലഗതാഗത പാത പൂര്‍ണമായും പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച് നാല് വിമാനത്താവളങ്ങളിലൊന്നായി കണ്ണൂര്‍ വിമാനത്താവളം ആരംഭത്തില്‍ തന്നെ സ്ഥാനം പിടിച്ചു. 3600 കോടിയുടെ അടങ്കലില്‍ 1262 കി.മീ ദൂരത്തില്‍ മലയോര ഹൈവേ നിര്‍മ്മാണം പുരോഗമിക്കുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള റെയില്‍പാതക്ക് സമാന്തരമായി സെമി-സ്പീഡ് തീവണ്ടികളോടിക്കാനുള്ള റെയില്‍പാത നിര്‍മ്മിക്കാനുള്ള ധാരണയായിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ റോഡുകള്‍ നവീകരിക്കാന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

date