പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ലഹരി വിമോചന കേന്ദം ഉദ്ഘാടനം ചെയ്തു
മദ്യനിരോധനമല്ല, മദ്യ വർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ലഹരി വിമോചന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വരുംതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സി.കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീൻ, ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണർ വി.ജെ. മാത്യു, ഡോ.രേഖ, ഡോ.വി. ലേഖ, ടി.ഐ. മധുസൂദനൻ, എം. രാമകൃഷ്ണൻ, കെ.സി. ലതികേഷ്., സി.കെ. രമേശൻ, പി.വി. ദാസൻ, തമ്പാൻ, ഇക്ബാൽ പോപുലർ, പി. ജയൻ, സി.ആർ. പത്മകുമാർ, കെ. രമേശൻ,പി.കെ. സുരേഷ് എന്നിവർ പങ്കെടുത്തു.
കണ്ണൂർ ജില്ലയിൽ സർക്കാർ മേഖലയിലെ ഏക ലഹരിവിമോചന ചികിത്സാകേന്ദ്രമാണ് പയ്യന്നൂർ താലൂക്കാസ്പത്രിയിലേത്. പത്തുപേരെ ഒരേസമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം കേന്ദ്രത്തിലുണ്ടാകും. മദ്യത്തിനൊപ്പം മയക്കുമരുന്നുകളിൽ നിന്നും മോചനം നേടാനുള്ള ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്.
- Log in to post comments