Skip to main content

അയോഗ്യത: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി

 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ 19. പിലാത്തറ അപ്പർ പ്രൈമറി സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിൽ എൻ.പി.സലീന എന്ന പഞ്ചായത്തംഗം കളളവോട്ടു ചെയ്തതായി പ്രാഥമിക  അനേ്വഷണത്തിൽ കണ്ടെത്തിയതായും ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം എന്നുമുള്ള ചീഫ് ഇലക്ടറൽ ഓഫീസറുടെ അപേക്ഷയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി.

ഭരണഘടനാ സ്ഥാപനമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ത്യൻ ഭരണഘടനയും കേരള നിയമസഭ ഉണ്ടാക്കിയ നിയമങ്ങളും നൽകുന്ന അധികാരങ്ങൾക്ക് ഉള്ളിൽ നിന്നാണ് പ്രവർത്തിക്കാൻ കഴിയുന്നത്.  ഒരാൾ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിനും പഞ്ചായത്തംഗമായി തുടരുന്നതിനുമുള്ള അയോഗ്യതകൾ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയിലും 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലും വ്യക്തമായ വ്യവസ്ഥകളുണ്ട്.  പഞ്ചായത്തംഗമായതിനു ശേഷമുള്ള അയോഗ്യതകൾ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 31-ഉം 35-ഉം വകുപ്പുകളിലാണ്  വിവരിച്ചിട്ടുള്ളത്.  ഇപ്രകാരം അയോഗ്യത കൽപ്പിക്കുന്നതിനുള്ള അധികാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്.  പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആൾമാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കിൽ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യനാക്കാൻ കഴിയുകയുള്ളൂ.

പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേവ   സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുകയില്ല.  ഇതിലേക്കായി ബന്ധപ്പെട്ട പഞ്ചായത്തിലെ ഒരംഗമോ ബന്ധപ്പെട്ട പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ള ഒരാളോ കമ്മീഷൻ മുമ്പാകെ കേസ് ഫയൽ ചെയ്യുകയോ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ കമ്മീഷൻ മുമ്പാകെ ഒരു റഫറൻസ് നൽകുകയോ വേണം.  ഇപ്രകാരം കമ്മീഷൻ മുമ്പാകെ റഫറൻസ് നടത്തുന്നതിന് ചീഫ് ഇലക്ട്രൽ ഓഫീസറെ സർക്കാർ അധികാരപ്പെടുത്തിയിട്ടില്ല.

എൻ.പി.സലീന എന്ന പഞ്ചായത്തംഗത്തെ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടില്ലാത്തതിനാലും പഞ്ചായത്തംഗത്തെ അയോഗ്യയാക്കുന്നതിന് കമ്മീഷൻ മുമ്പാകെ റഫറൻസ് നടത്തുന്നതിന് ചീഫ് ഇലക്ട്രൽ ഓഫീസറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാലും ഇതു സംബന്ധിച്ച അപേക്ഷയിൻമേൽ നടപടി സ്വീകരിക്കാൻ നിർവ്വാഹമില്ല എന്നാണ് ചീഫ് ഇലക്ട്രൽ ഓഫീസറെ അറിയിച്ചത്.

പി.എൻ.എക്സ്. 1236/19

date