ശാന്തിവനം: പ്രകൃതിയെ സംരക്ഷിച്ച് പദ്ധതി നടപ്പാക്കും- കളക്ടര്‍
കാക്കനാട്: ചെറായി- വൈപ്പിന്‍ വൈദ്യുത പദ്ധതി പ്രകൃതിയെ സംരക്ഷിച്ച് നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1999ല്‍ തുടങ്ങിവെച്ച പദ്ധതിയാണിത്. 40000 കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുള്ളത്. ചെറായി പോലൊരു പ്രദേശത്ത് നല്ല വോള്‍ട്ടേജില്‍ വൈദ്യുതിയെത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. മറുവശത്ത് പ്രകൃതിസംരക്ഷണവും ഉറപ്പാക്കണം.
ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിഷയത്തിൽ ഇടപെട്ടിരുന്നു. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിൽ പദ്ധതി നടപ്പാക്കാൻ സർക്കാരിൽ നിന്നും നിർദ്ദേശവുമുണ്ടായിരുന്നു. ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ടവറിന്റെ രൂപകല്‍പ്പനയില്‍ കെ.എസ്.ഇ.ബി. വ്യത്യാസം വരുത്തിയിട്ടുണ്ട്. വൈദ്യുതലൈന്‍ കടന്നുപോകുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ടവറിന്റെ ബോട്ടം ക്രോസ് ആമിന്റെ നീളം 19.4 മീറ്ററില്‍നിന്നും 22.4 ആയി ഉയര്‍ത്തി. അതിന്റെ പടിഞ്ഞാറുവശത്ത് 21.4 മീറ്ററില്‍നിന്നും 24.6 മീറ്ററായും ഉയര്‍ത്തി. അതിനാല്‍ മുമ്പ് 48 മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിയിരുന്നത് മൂന്നാക്കി കുറയ്ക്കാന്‍ സാധിച്ചു. രണ്ട് ആഞ്ഞിലിയും ഒരു കവുങ്ങുമാണ് മുറിക്കേണ്ടത്. ടവറിന്റെ നീളം കൂട്ടുന്നതിനാല്‍ 13.5 മീറ്ററില്‍കൂടുതല്‍ ഉയരത്തിലുള്ള ശിഖരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതായി വരൂ. ഇത്തരത്തില്‍ രണ്ട് ആഞ്ഞിലികളും ഒരു പൈന്‍ മരവും രണ്ട് പാഴ്മരങ്ങളും നീളം കുറച്ചു നിര്‍ത്തും.
സാമൂഹ്യ വനവല്‍കരണവിഭാഗത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായാണ് മരങ്ങള്‍ മുറിക്കുക. 1:10 എന്ന അനുപാതത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. പ്രദേശത്തെ ജൈവവൈവിധ്യ സമ്പത്തിനെക്കുറിച്ച് പഠനം നടത്താന്‍ ആലോചിക്കുന്നതായും കളക്ടര്‍ പറഞ്ഞു.
എഡിഎം ചന്ദ്രശേഖരന് നായര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോര്‍ജ്ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- Log in to post comments