പേരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ശിലയിട്ടു
പേരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ശിലാസ്ഥാപനം റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വില്ലേജ് ഓഫീസുകളുടെ ആധുനികവത്കരണത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 113 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
ഇതുവരെ 146 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിച്ചു. ഇതില്‍ നൂറിലധികം ഓഫീസുകളുടെ ഉദ്ഘാടനവും നടന്നു. മറ്റുള്ളവ നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. 75 പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിക്കും. ഓഫീസുകളുടെ സൗകര്യം വര്‍ധിക്കുന്നതുവഴി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാകും-അദ്ദേഹം പറഞ്ഞു.
പേരൂര്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ.സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ മോളി ജോണ്‍, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ജോണി വര്‍ഗീസ്, പി.കെ. സുരേഷ്, കെ.ജി. മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. പി.ഡബ്ല്യു.ഡി. അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
- Log in to post comments