Skip to main content

'ഹോം ക്വാറന്റൈനെ പോസീറ്റിവായി കാണണം'

 

    മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ ദിനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുകയാണ് വെള്ളനാട് സ്വദേശി ബൈജു സോമന്‍. മ്യൂണിക്കില്‍ ഫിസിയോതെറാപ്പിസ്റ്റായ ബൈജു മ്യൂണിക്കില്‍ നിന്നും മാര്‍ച്ച് 12  രാത്രിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഉടന്‍തന്നെ വിമാനത്താവളത്തിലെ മെഡിക്കല്‍ ഓഫീസറെ കാണണമെന്ന് അറിയിക്കുകയും യാത്രാവിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് 13-ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയില്‍ 108 ആംബുലന്‍സ് നേഴ്‌സായ റസാഖ് തന്ന മാനസിക പിന്തുണ പറഞ്ഞറിയിക്കുവാന്‍ സാധിക്കാത്തതാണെന്ന് ബൈജു സോമന്‍ പറയുന്നു. ആശുപത്രിയില്‍ നിന്നും ലഭിച്ച ചികിത്സ മികവുറ്റതാണെന്നും കൊറോണ എന്ന മഹാവിപത്തിനെ നേരിടുന്നതില്‍ കേരളം നല്‍കുന്ന കരുതല്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും ബൈജു പറഞ്ഞു.

    പരിശോധനയ്ക്ക് അയച്ച സാമ്പിള്‍ ഫലം നെഗറ്റീവായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്ലൈന്‍, വെള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി നിരവധി മേഖലകളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ഇവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചികിത്സയുടെ കാര്യത്തിലും ഭക്ഷണം എത്തിക്കുന്നതിന്റെ കാര്യത്തിലും മികച്ച ഇടപെടലാണ് ഉണ്ടായത്. മാര്‍ച്ച് 17 വൈകുന്നേരം ആശുപത്രി ഐസൊലേഷന്‍ അവസാനിക്കുകയും തിരികെ വീട്ടിലെത്തുകയും ചെയ്തു. നിലവില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് 28 ദിവസം വീട്ടില്‍ കരുതല്‍ നിരീക്ഷണത്തിലാണ്. ഹോം ക്വാറന്റൈനെ പോസിറ്റീവായി കാണണമെന്നും സര്‍ക്കാരിന്റെ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറയുന്നു. പുസ്തകം വായിച്ചുകൊണ്ടാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്. കരുതല്‍ നിരീക്ഷണത്തിന്റെ കാലാവധി കഴിഞ്ഞാലും ഒരു മാസത്തേക്ക് കൂടി  മുന്‍കരുതലുകള്‍ സ്വീകരിച്ച് വീട്ടില്‍ കഴിയുമെന്ന് ബൈജു പറഞ്ഞു. കൊറോണയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്നും തനിക്ക് നല്‍കിയ സഹായത്തിന് നന്ദിയുണ്ടെന്നും ബൈജു പറഞ്ഞു.
(പി.ആര്‍.പി. 277/2020) 

date