Skip to main content

ഓപ്പറേഷന്‍ സാഗര്‍റാണി: ജില്ലയില്‍ കര്‍ശന പരിശോധന

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ജില്ലയില്‍ കര്‍ശന പരിശോധനകള്‍ തുടരുന്നു.  ജില്ലാ അതിര്‍ത്തിയായ ന്യൂ മാഹി പാലത്തിനു സമീപം ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും കോഴിക്കോട് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ  ഏപ്രില്‍ 29 ന് രാത്രി 10 മണി മുതല്‍ 30 ന് രാവിലെ വരെയാണ് പരിശോധന നടത്തിയത്.  20 മത്സ്യ വാഹനങ്ങള്‍ പരിശോധിച്ച് 23 സാമ്പിളുകള്‍ ശേഖരിച്ചുവെങ്കിലും ഒന്നിലും തന്നെ ഫോര്‍മാലിന്റെയോ അമോണിയയുടെയോ സാന്നിധ്യം കണ്ടെത്തിയില്ല.  എന്നാല്‍ രത്‌നഗിരിയില്‍ നിന്നും കോഴിക്കോടേക്ക് കൊണ്ടുപോവുകയായിരുന്ന മത്സ്യ വാഹനത്തില്‍ ഉണ്ടായിരുന്ന 600 കിലോഗ്രാം ഞണ്ട് ഭക്ഷ്യ യോഗ്യമല്ല എന്ന് ലബോറട്ടറി പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ ഇവ നശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ വിനോദ് കുമാര്‍, കെ സുജയന്‍, യു ജിതിന്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.  ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്‍മാരായ സുരേഷ് ബാബു, സുരേഷ് കുമാര്‍, വിനോദ് എന്നിവരും പങ്കെടുത്തു.  റിസര്‍ച്ച് ഓഫീസര്‍ സിനി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷൈനി എന്നിവരാണ് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിലെ പരിശോധന നടത്തിയത്.  വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ തുടരുമെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date