Skip to main content

കോവിഡ് മൂന്നാംഘട്ടം ഗൃഹ നിരീക്ഷണത്തിലുള്ളവര്‍ ജാഗ്രത പാലിക്കണം - ജില്ലാ കലക്ടര്‍

കോവിഡ് 19 ന്റെ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാംഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ആദ്യത്തെ രണ്ട് ഘട്ടങ്ങളേക്കാള്‍ കുറേക്കൂടി പ്രയാസകരമായ ഒരു ഘട്ടമാണിത്. വൈറസ് സാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആളുകള്‍ വരുന്നത്. ഇത് രോഗപ്പകര്‍ച്ച കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും തിരികെയെത്തിയവരില്‍ കോവിഡ് പോസിറ്റീവ് 50 ശതമാനം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ 43 ശതമാനം പേരുമാണ്. സമ്പര്‍ക്കത്തിലൂടെ കേവലം ഏഴ് ശതമാനം മാത്രമാണ് രോഗബാധിതര്‍.  മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ച് വരുന്നതിനാല്‍ അവിടെ നിന്നും വരുന്നവര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഒന്നും രണ്ടും ഘട്ടത്തില്‍ വിജയിച്ച ഗൃഹനിരീക്ഷണത്തിന് ഈ ഘട്ടത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും രക്ഷയെ കരുതിയും നാടിന്റെ രക്ഷയെ കരുതിയും ജാഗ്രത പാലിക്കണം. ഗൃഹനിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. 

ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിനുള്ളില്‍ പ്രത്യേക ശുചിമുറിയോടു കൂടിയ മുറിയില്‍ തന്നെ താമസിക്കണം. ആ മുറിയോ ശുചിമുറിയോ നിരീക്ഷണ കാലാവധി കഴിയുംവരെ മറ്റാരും ഉപയോഗിക്കാന്‍ പാടില്ല. നിരീക്ഷണത്തിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായോ ഒരു സാഹചര്യത്തിലും വീട്ടിലെ മുതിര്‍ന്ന വ്യക്തികളും വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. നിരീക്ഷണത്തിലുള്ള വ്യക്തിയെ സഹായിക്കുന്നവര്‍/പരിചരിക്കുക്കുന്നവര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ള പൂര്‍ണ ആരോഗ്യവാനും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തതുമായ ആളായിരിക്കണം. നിരീക്ഷണത്തിലുള്ളവരുടെ വീട്ടിലേക്ക് സന്ദര്‍ശകര്‍ പാടില്ല. വീട്ടിലെ അംഗങ്ങള്‍ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്ത് പോകാന്‍ പാടുള്ളു. ഇവര്‍ ഹാന്റ് വാഷ്, മാസ്‌ക്ക് എന്നിവ വീട്ടിനുള്ളില്‍ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
നിരീക്ഷണത്തിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
നിരീക്ഷണത്തിലുള്ള വ്യക്തി മുറിയില്‍ തുടരേണ്ടതും ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേക്ക് വരാന്‍ പാടില്ലാത്തതുമാണ്. ആഹാരത്തിന് ശേഷം പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കേണ്ടതും അവരുടെ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കേണ്ടതുമാണ്. നിരീക്ഷണത്തിലുള്ള വ്യക്തിയുടെ ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യണം. യാതൊരു കാരണവശാലും മറ്റൊരു വ്യക്തി അവ കൈകാര്യം ചെയ്യാന്‍ പാടില്ല.
കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആരുംതന്നെ വ്യക്തി ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കുവാന്‍ പാടില്ല. രോഗിയെ പരിചരിക്കുന്ന ആള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ മുറിയില്‍ പ്രവേശിക്കാവൂ. മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം(പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമക്കുമ്പോഴും). ഒരു കാരണവശാലും നിരീക്ഷണത്തിലുള്ള വ്യക്തി രണ്ട് മീറ്ററിനുള്ളില്‍വച്ച് മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ പോലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടണം. യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികിത്സയ്ക്ക് പോലും വീടിനു പുറത്ത് പോകരുത്.

നിരീക്ഷണത്തിലുള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
നിരീക്ഷണത്തിലുള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോകരുത്. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കരുത്. നിരീക്ഷണത്തിലുള്ള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാന്‍ പാടുള്ളു. അങ്ങനെ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും ശരിയായ രീതിയില്‍ ധരിക്കണം. ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌ക്കും ഗ്ലൗസും ഉപേക്ഷിക്കണം ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുത്. മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടന്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. മുറിക്കുള്ളിലെ കതകിന്റെ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും  സ്പര്‍ശിക്കരുത്. രോഗ ലക്ഷണങ്ങള്‍ സ്വയം നിരീക്ഷിക്കേണ്ടതും ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നപക്ഷം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കണം.
മറ്റ് കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
കുടുംബാംഗങ്ങളില്‍ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേക്ക് മാറുന്നതാണ് അഭികാമ്യം. നിരീക്ഷണത്തിലുള്ള വ്യക്തി താമസിക്കുന്ന അതേ വീട്ടില്‍ തന്നെ കഴിയുന്നവര്‍ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേക്ക് പോകരുത്. പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്. എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. വാതിലിന്റെ പിടികള്‍, സ്വിച്ചുകള്‍ എന്നിങ്ങനെ നിരീക്ഷണത്തിലുള്ള വ്യക്തി സ്പര്‍ശിക്കുവാന്‍ സാധ്യതയുള്ള പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നത് കുടുംബാംഗങ്ങള്‍ ഒഴിവാക്കണം. ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോള്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളുമായോ ബന്ധപ്പെടണം.

മാലിന്യങ്ങളുടെ സമാഹരണം
നിരീക്ഷണ മുറിക്കുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുതിന് മൂന്ന് ബക്കറ്റുകള്‍ സൂക്ഷിക്കണം. മലിനമായ തുണികള്‍, ടവലുകള്‍ മുതലായവ ബ്ലീച്ച് ലായിനി ഉപയോഗിച്ച് അണുനാശനം വരുത്തി കഴുകി ഉണക്കി ഉപയോഗിക്കണം. മലിനമായ മാസ്‌ക്കുകള്‍, പാഡുകള്‍, ടിഷ്യൂ എന്നിവ കത്തിക്കണം. ആഹാര വസ്തുക്കള്‍, മറ്റ് പൊതു മാലിന്യങ്ങള്‍ എന്നിവ ആഴത്തില്‍ കുഴിച്ചിടണം.
(പി.ആര്‍.കെ നമ്പര്‍ 1471/2020)
 

date