Skip to main content

ഞാറ്റടി തയ്യാറാക്കി ഞാറ് നട്ട് ക്ഷീര സഹകരണ സംഘം

 

സംസ്ഥാനത്ത് ആദ്യമായി ആലത്തൂര്‍ ബ്‌ളോക്കിലെ കല്ലിങ്കല്‍പാടം ക്ഷീര സംഘം തരിശ് ഭൂമി ഏറ്റെടുത്ത് നെല്‍കൃഷി ചെയ്യുന്നു. ആദ്യത്തെ രണ്ട് വിളവ് നെല്‍കൃഷി ചെയ്ത ശേഷം ക്ഷീര കര്‍ഷകര്‍ക്കാവശ്യമായ ചോളപ്പുല്‍ കൃഷി ചെയ്യാനാണ് സംഘം ലക്ഷ്യമിടുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കൃഷി, ക്ഷീരവികസനം, മൃഗ സംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളില്‍ ഉണര്‍വ്വ് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ക്ഷീരമേഖലയുടെ മാതൃകാപരമായ പങ്കാളിത്വം കൂടിയാണിത്. ഇതിനു പുറമെ പാലക്കാട് ക്ഷീരവികസന വകുപ്പിന്റെ കീഴിലെ  പാല്‍ സൊസൈറ്റികളും വകുപ്പ് മുന്നോട്ടുവെച്ച 'ഗുണമേന്‍മയുള്ള പാലും , വിഷ രഹിത ഭക്ഷണവും' എന്ന ആശയം ഏറ്റെടുത്ത് ഇതര ജില്ലകളിലെ ക്ഷീരസംഘങ്ങള്‍ക്ക്  മാതൃകയാക്കാവുന്ന രീതിയില്‍ പച്ചക്കറി കൃഷിയും, മത്സ്യകൃഷിയുമായി ജില്ലയിലെ ഭൂരിപക്ഷം സംഘങ്ങളും മുന്നോട്ടു വന്നിരുന്നു.

ഞാറ് നടീലിന്റെ ഉദ്ഘാടനം ആലത്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി നിര്‍വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രെജിമോന്‍ അദ്ധ്യക്ഷനായി. പാലക്കാട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ്. ജയസുജീഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രമീള, ആലത്തൂര്‍ ക്ഷീര വികസന ഓഫീസര്‍ ജയപ്രകാശ്, കല്ലിങ്കല്‍പ്പാടം ക്ഷീരസംഘം പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍, സംഘം സെക്രട്ടറി പി.പി.തോമസ് എന്നിവര്‍ സംസാരിച്ചു.

date